മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയൽ ഹർജി നൽകി. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിനും പെരുമാറ്റച്ചട്ടം ലംഘിച്ചതിനും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ഹർജി.
കോൺഗ്രസ് നേതാവ് സുഷ്മിത ദേവാണ് ഹർജി നൽകിയത്. നരേന്ദ്ര മോദിയും അമിത് ഷായും തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. പരാതി നൽകി മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയുമെടുക്കാൻ കമ്മിഷൻ തയാറായില്ല.
സൈനികരുടെ പേരിലും പുൽവാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലും ബിജെപി വോട്ട് പിടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. മോദിക്കെതിരെ നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽനിന്നു നീക്കം ചെയ്ത കാര്യവും കോൺഗ്രസ് ഉന്നയിച്ചു.
24 മണിക്കൂറിനുള്ളിൽ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സമിതി കേസ് വാദം കേൾക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
English summary: Congress goes supreme court over election commissions inaction