ADVERTISEMENT

കൊച്ചി ∙ ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നാരോപിച്ചു പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ചാവേര്‍ സ്ഫോടന ആക്രമണത്തിനു റിയാസ് ശ്രമിച്ചിരുന്നതായി എന്‍ഐഎ പറഞ്ഞു. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു. ശ്രീലങ്കയിലെ സ്ഫോടനങ്ങളില്‍ റിയാസിനു പങ്കില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

കേരളത്തില്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുള്ളവര്‍ക്കു ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു നേരിട്ട് ബന്ധമില്ലെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചു. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ചില്ല. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, കളിയങ്ങോട് സ്വദേശി അഹമ്മദ് അറാഫത്ത് എന്നിവരെയും ചോദ്യം ചെയ്തു.

സിറിയയിലേക്ക് ആളുകളെ കടത്തിയതില്‍ ഇവര്‍ക്കു ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സഹ്രാൻ ഹാഷിം എപ്പോഴെങ്കിലും കേരളത്തിൽ എത്തിയിരുന്നോയെന്നും അന്വേഷിക്കുന്നു. ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തവരുെട വീടുകളില്‍ നടത്തിയ പരിശോധനയില്‍ പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയടക്കം ഒട്ടേറെ രേഖകള്‍ കണ്ടെടുത്തു. ഐഎസ് റിക്രൂട്ട്െമന്റ് കേസുമായി ബന്ധമുള്ളവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ നേരത്തേ ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ ഫോറന്‍സിക് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയുടെ തുടർച്ചയായി ഇന്ത്യയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പൊലീസ് നിരീക്ഷണം കര്‍ശനമാക്കി. ഫോര്‍ട്ട്കൊച്ചിയടക്കമുള്ള പ്രദേശങ്ങളിലെ ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരുെട വിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ പൊലീസ് നിര്‍േദശം നല്‍കി. വിവരങ്ങള്‍ കൈമാറാത്ത സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുമെന്നു പൊലീസ് അറിയിച്ചു.

English Summary: NIA arrested malayali for suspected ISIS links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com