വാരാണസിയിൽ മോദിക്കെതിരെ എസ്പി സ്ഥാനാർഥി മുൻ ബിഎസ്എഫ് ജവാൻ
Mail This Article
ലക്നൗ∙ മോദിക്കെതിരെ വാരാണസിയിൽനിന്നു മൽസരിക്കുന്ന ശാലിനി യാദവിനെ എസ്പി മാറ്റി. പകരം ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹദൂർ യാദവിനെ പ്രഖ്യാപിച്ചു. ബിഎസ്എഫിലെ മോശം ഭക്ഷണത്തെക്കുറിച്ചു വിഡിയോയിലൂടെ പുറത്തുവിട്ട ജവാനാണു തേജ് ബഹദൂർ യാദവ്.
‘അഴിമതി ഉന്നയിച്ചതിനാണ് എന്നെ പുറത്താക്കിയത്. സേനകളിലെ അഴിമതിയെ ഇല്ലായ്മ ചെയ്യുകയാണു തന്റെ കർത്തവ്യം’ – എസ്പിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് യാദവ് മാധ്യമപ്രവർത്തകരോട് അറിയിച്ചു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപം തണുത്തുറഞ്ഞ പർവതപ്രദേശങ്ങളിൽ സേവനം ചെയ്യുന്ന ജവാന്മാർക്കു നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ചു 2017ലാണു യാദവ് സമൂഹമാധ്യമം വഴി വിഡിയോ പുറത്തുവിട്ടത്. വിഡിയോ വൈറലായതിനു പിന്നാലെ, അച്ചടക്ക നടപടിയുടെ പേരിൽ ബിഎസ്എഫ് ഇയാളെ പുറത്താക്കിയിരുന്നു.
ശാലിനി യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എസ്പി – ബിഎസ്പി – ആർഎൽഡി സഖ്യമാണ് ശാലിനി യാദവിനെ മണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മോദിയോടു പരാജയപ്പെട്ട അജയ് റായിയെ ആണ് ഇത്തവണയും കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
അവസാന ഘട്ട പോളിങ് നടക്കുന്ന മേയ് 19നാണ് വാരാണസിയിലും തിരഞ്ഞെടുപ്പ് നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.
English Summary: SP fields ex-BSF constable Tej Bahadur Yadav against Modi, Election 2019