ഇതിനുമുൻപ് ഇന്ത്യയോടുള്ള സ്നേഹം തെളിയിക്കേണ്ടി വന്നിട്ടില്ല: അക്ഷയ് കുമാർ
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയിട്ടും എന്തുകൊണ്ടു വോട്ടു ചെയ്തില്ലെന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിനു മറുപടിയുമായി നടൻ അക്ഷയ് കുമാർ. തന്റെ പൗരത്വത്തെക്കുറിച്ച് ഇത്രമേൽ താൽപര്യവും തെറ്റായ പ്രചാരണവും എന്തിനാണെന്നു മനസിലാകുന്നില്ലെന്ന ആമുഖത്തോടെയാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.
തനിക്കു കനേഡിയൻ പൗരത്വമുള്ള വിവരം നിഷേധിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ‌്തിട്ടില്ലെന്നു അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. താൻ 7 വർഷമായി കാനഡ സന്ദർശിച്ചിട്ടില്ലെന്നതും അതേപോലെ സത്യമാണെന്നും അക്ഷയ് കുമാർ പറയുന്നു. എല്ലാ നികുതിയും ഒടുക്കി ഇന്ത്യയിൽ ജോലി ചെയ്യുകയാണു താൻ. ഇക്കാലത്തിനിടയിൽ തനിക്ക് ഇന്ത്യയോടുള്ള സ്നേഹം തെളിയിക്കേണ്ടി വന്നിട്ടില്ല.
അനാവശ്യവിവാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നതിൽ നിരാശയുണ്ട്. തികച്ചും വ്യക്തിപരവും നിയമപരവും അരാഷ്ട്രീയവും മറ്റുള്ളവരെ ബാധിക്കാത്തതുമായ കാര്യമാണിത്. ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ സാധ്യമാംവണ്ണം ഇന്ത്യയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനാണിഷ്ടം–അക്ഷയ് കുമാർ വ്യക്തമാക്കി.
മോദിയെ സ്വകാര്യ വാർത്താ ഏജൻസിക്കായി അഭിമുഖം ചെയ്തതോടെയാണ് അക്ഷയ് കുമാറിന്റെ പൗരത്വ വിഷയം ചർച്ചകളിൽ നിറഞ്ഞത്. ഇതിനു പിന്നാലെ, കനേഡിയൻ പൗരത്വം ചൂണ്ടിക്കാട്ടി ദേശ്ഭക്ത് അക്ഷയ് കുമാർ എന്ന ടാഗിൽ പരിഹാസ ട്രോളുകൾ വന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു കുഞ്ഞ് പോയെ എന്നു പറഞ്ഞു മാധ്യമപ്രവർത്തകയെ മടക്കിയതും വാർത്തയിൽ നിറഞ്ഞിരുന്നു.
English Summary: Never denied Canadian passport, work and pay all taxes in India: Akshay Kumar