കള്ളവോട്ട് ചെയ്തവരെ അറസ്റ്റ് ചെയ്തേക്കും; തെറ്റ് തെളിഞ്ഞാല്‍ പുറത്താക്കുമെന്ന് ലീഗ്
Mail This Article
കാസര്‍കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയങ്ങാടിയില്‍ കള്ളവോട്ടു ചെയ്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റു ചെയ്തേക്കും. കള്ളവോട്ട് നടന്നുവെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കലക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുക്കും. ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്നു നിയമപരമായി തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നാണു നേതൃത്വത്തിന്റെ നിലപാട്.
പുതിയങ്ങാടി ജമഅത്ത് യുപി സ്കൂളിലെ 69,70 ബൂത്തുകളില്‍ നാലു ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തുവെന്നായിരുന്നു ആരോപണം. കാസര്‍കോട് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വിദേശത്തുള്ള അബ്ദുള്‍ സമദുള്‍പ്പെെട മൂന്നുപേര്‍ കള്ളവോട്ട് ചെയ്തെന്നു സ്ഥീരീകരിച്ചു. എന്നാല്‍ ആരോപണ വിധേയനായ ആഷിഖ് ഒന്നിലധികം തവണ അറുപത്തിയൊന്‍പതാം നമ്പര്‍ ബൂത്തില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കള്ളവോട്ടു ചെയ്തോയെന്നു തെളിയിക്കാനായില്ല. വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കാനാണു തിരുമാനം.
അതേസമയം മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകനല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു നേതൃത്വം. അബ്ദുള്‍ സമദും, കെ.എം.മുഹമ്മദും പാര്‍ട്ടി പ്രവര്‍ത്തകരാണോയെന്നു പരിശോധിക്കും. പാര്‍ട്ടി അംഗങ്ങള്‍ കുറ്റം ചെയ്തെന്നു നിയമപരമായി തെളിഞ്ഞാല്‍ പുറത്താക്കുമെന്ന നിലപാടിലാണു നേതൃത്വം. കള്ളവോട്ട് ചെയ്ത മൂന്നുപേര്‍ക്കുമെതിരെ കേസെടുക്കാന്‍ കലക്ടര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടും. കല്യാശേരി പൊലീസാകും സംഭവത്തില്‍ കേസ് എടുക്കുക. തൃക്കരിപ്പൂരിലെ 48–ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തിയ സിപിഎം അനുഭാവി കെ.ശ്യാംകുമാറിനെതിരെയുള്ള പൊലീസ് നടപടി ഇന്നുണ്ടായേക്കും.