തിരഞ്ഞെടുപ്പ്, കുട്ടികളോടുള്ള ക്രൂരത; ഏപ്രിലിലെ 30 ദിവസങ്ങൾ നാലര മിനിറ്റിൽ...
Mail This Article
തിരഞ്ഞെടുപ്പ്, ചൂട്, കുട്ടികളോടുള്ള അതിക്രമം... കടന്നുപോയത് വാർത്തകൾ അവസാനിക്കാത്ത മാസമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആവേശ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനൊപ്പം റെക്കോർഡ് പോളിങ് രേഖപ്പെടുത്തി വോട്ടെടുപ്പും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടെത്തിയപ്പോൾ ആവേശവും ഉന്നതിയിലെത്തി. വാദപ്രതിവാദങ്ങളും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പാണു കടന്നുപോയത്. അതിനൊപ്പം തന്നെ കള്ളവോട്ട് ആരോപണവും ഈ തിരഞ്ഞെടുപ്പിനിടെ പുറത്തുവന്നു.
തൊടുപുഴയിലെ ഏഴുവയസ്സുകാരൻ മുതൽ ആലപ്പുഴ പട്ടണക്കാട്ടെ ഒന്നേകാൽ വയസ്സുകാരി വരെ വീട്ടിൽനിന്നുള്ള പീഡനങ്ങൾക്കിരയായി കൊല്ലപ്പെട്ടു. ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്താണു കൊലപ്പെടുത്തിയതെങ്കിൽ ഒന്നേകാൽ വയസ്സുകാരിയെ കൊന്നത് പെറ്റമ്മയാണ്. പ്രണയം ജീവനെടുക്കുന്നതും ഏപ്രിൽ മാസത്തിലെ വേദനയായി. തൃശൂർ ചിയാരത്ത് ബിടെക് വിദ്യാർഥിനിയെയാണ് കാമുകൻ കത്തികൊണ്ടു കുത്തി, തീകൊളുത്തി കൊലപ്പെടുത്തിയത്.
രാഷ്ട്രീയത്തിലെ അതികായൻ കെ.എം.മാണി വിട പറഞ്ഞതും ഇതേമാസത്തിലാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. സിവിൽ സർവീസിൽ മലയാളത്തിന്റെ ആത്മാവ് ഉൾച്ചേർത്ത ഭരണകർത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ഡി.ബാബു പോളും യാത്രയായി.
അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നിരത്തിലും യാത്രക്കാരോടും കാണിക്കുന്ന ക്രൂരത ഞെട്ടലോടെയാണ് കേരളീയർ കേട്ടത്. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അർധരാത്രി നടുറോഡിൽ കേടായ സ്വകാര്യ ബസിനു പകരം സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാർ ബസിനുള്ളിൽ ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.