പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരചര്‍ച്ച നടത്തിയിട്ടില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
Mail This Article
ന്യൂഡൽഹി∙ റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റഫാൽ ഇടപാടിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന ഡിസംബർ 14 ലെ സുപ്രീംകോടതിയുടെ ഉത്തരവ്, മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കരുതെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സിഐജി പരിശോധിച്ചതാണ്. യുപിഎ സർക്കാരിന്റെ കാലത്ത് നിശ്ചയിച്ച വിലയേക്കാളും 2.86 ശതമാനം കുറവാണ് എൻഡിഎ സർക്കാരിന്റെ കാലത്തെ ഇടപാടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിരിക്ഷിച്ചത് സമാന്തര ചര്‍ച്ചയായി കണക്കാക്കരുതെന്നും കേന്ദ്രം പറയുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഫയല്‍ ചെയ്തിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യഫയല്‍ കുറിപ്പുകളാണെന്നും ഈ ഫയല്‍ കുറിപ്പുകള്‍ അന്തിമതീരുമാനമായി കണക്കാക്കാക്കാൻ കഴിയില്ലെന്നും കേന്ദ്രം പറയുന്നു. യുദ്ധവിമാന ഇടപാടില്‍ രാജ്യത്തിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. അന്വേഷണം നടത്തേണ്ട ഒരു സാഹചര്യവുമില്ല.
റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് 4 ആഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. മറുപടി സത്യവാങ്മൂലമുണ്ടെങ്കിൽ കേന്ദ്രം അത് ഈ മാസം നാലിനകം നൽകണമെന്നും കേസ് 6നു പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.
English Summary: Rafale defence deal: Centre files fresh affidavit