ADVERTISEMENT

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആക്രമണം ശക്തമാക്കി ബിജെപി.‘സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസ് നേരിട്ട് ഉത്തരവിടുകയായിരുന്നുവെന്നും 1984-ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. ‘ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’. ബിജെപി ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തു. ഈ കര്‍മ്മത്തിനു രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ 4ന് യുപിയിലെ പ്രതാപ്ഗഡിലാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യമായി ആരോപണം ഉന്നയിച്ചത്. രാജീവ് ഗാന്ധി ‘നമ്പര്‍ വണ്‍ ഭ്രഷ്ടാചാരി (അഴിമതിക്കാരൻ) ആയിട്ടാണ് മരിച്ചതെന്നായിരുന്നു മോദിയുടെ പരാമർശം.

പരമാർശത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നുവെങ്കിലും കമ്മിഷൻ മോദിക്കു ക്ലീൻ ചിറ്റ് നൽകി. രാജീവ് ഗാന്ധിക്കെതിരെ തുടങ്ങിവച്ച ആക്രമണം കടുപ്പിച്ചും തനിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ആക്ഷേപങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുമായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെ ആദ്യ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ  മോദി പ്രസംഗിച്ചത്. നാവികസേനയെ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തെന്നും വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിരാട് അവധിയാഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചു. 

ബോഫോഴ്സ് അഴിമതി ആരോപണം നേരിട്ട മുന്‍ പ്രധാനമന്ത്രിയുടെ പേരില്‍ തിരഞ്ഞെടുപ്പിന്‍റെ അവശേഷിക്കുന്ന ഘട്ടങ്ങളില്‍ വോട്ടു ചോദിക്കാന്‍ കോണ്‍ഗ്രസിനു ധൈര്യമുണ്ടോയെന്നു ജാര്‍ഖണ്ഡിലെ ചായ്ബാസയിൽ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി വെല്ലുവിളിച്ചിരുന്നു. 

'യുറോപ്യൻ പരിചാരികയെ കൊണ്ടു വരാൻ നെഹ്റു സൈനിക വിമാനം ഉപയോഗിച്ചു'

രാജീവ് ഗാന്ധിക്കെതിരെ ബിജെപി ആക്രമണം ശക്തമാക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ ആരോപണം ഉയർത്തി ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്‍മണ്യൻ സ്വാമി.

ഐ എൻ എസ് വിരാട് ദുരുപയോഗം ചെയ്‌തുവെന്ന നരേന്ദ്ര മോദിയുടെ പരാമർശം ഓർമിപ്പിക്കുന്നത് തന്റെ ഭാര്യാപിതാവ് ജെ ഡി കപാഡിയ ഐസിഎസ് 1950 കളിൽ പ്രതിരോധ സെക്രട്ടറിയായിരുന്ന സമയത്ത് നെഹ്റുവിന്റെ യൂറോപ്യൻ പരിചാരികമാരിൽ ഒരാളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ വ്യോമസനയുടെ വിമാനം വിട്ടുനൽകാൻ വിസമ്മതിച്ച സംഭവമാണ്. തീർച്ചയായും അദ്ദേഹം സ്ഥലംമാറ്റത്തിനു വിധേയനായി. അടുത്ത സെക്രട്ടറി നിർദേശം അംഗീകരിച്ചു. അങ്ങനെ പതനം ആരംഭിച്ചു-  സുബ്രഹ്‍മണ്യൻ സ്വാമി ട്വീറ്റ് ചെയ്‌തു.  

മോദിയോടു ബഹുമാനം; പക്ഷേ രാജീവിനെ കുറിച്ച് പറഞ്ഞത് വിശ്വസിക്കുന്നില്ല; ബിജെപി എംഎൽഎ

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ രാജീവ് ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞതു വിശ്വസിക്കില്ലെന്നും കര്‍ണാടക ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്. ‘രാജീവ്ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരിച്ചത്. ആരും അത് വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധിയ്‌ക്കെതിരെ മോദിക്കു സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്‌പേയിയെ പോലുള്ള ഉന്നത നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സംസാരിച്ചത്. ‘ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

English Summary:1984 anti-Sikh riots,instructions to kill came directly from the then PM Rajiv Gandhi’s office:BJP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com