കഴിഞ്ഞ വർഷം എത്തിയത് 95,000 കിലോ സ്വര്‍ണം; ഏറെയും കോഴിക്കോട്ട്
Mail This Article
കഠ്മണ്ഡു∙ കഴിഞ്ഞവര്‍ഷം മാത്രം രാജ്യത്തേക്ക് അനധികൃതമായി എത്തിയത് 95,000 കിലോ സ്വര്‍ണം. 3,325 കോടിയുടെ നികുതി നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ബില്‍ നല്‍കാതെയുള്ള ജിഎസ്ടി വെട്ടിപ്പിനും പുറമേയാണിത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മാത്രം പിടിച്ചെടുത്തത് 547 കിലോ സ്വര്‍ണമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ധനയാണ് ഇതു കാണിക്കുന്നത്.
കേരളത്തിൽ 2017–18 വര്‍ഷത്തില്‍ കസ്റ്റംസ് 103.57 കിലോ സ്വര്‍ണം പിടിക്കുകയും 242 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് നാനൂറ് ശതമാനമാണ് വര്‍ധിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം 417 കിലോ. റജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1,102. കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിനാണ് ഏറെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കന്നത് – 530 എണ്ണം. സ്വര്‍ണം കടത്തിയതിന് കൊച്ചിയില്‍ 464 കേസുകൾ റജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം അവസാനം തുറന്ന കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് 5 കേസുകളെടുത്തു. ഡിആര്‍ഐയും ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചത് കോഴിക്കോട് മേഖലയില്‍നിന്നാണ്. കോഴിക്കോടുനിന്നു മാത്രം 50 കിലോയിലധികം സ്വര്‍ണം പിടികൂടി. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ മൂന്നരലക്ഷം രൂപ കടത്തുകാരനു ലാഭം, സര്‍ക്കാരിന് അത്രയും നികുതിയും നഷ്ടം. ദുബായില്‍നിന്നാണു കടത്തെങ്കില്‍ അവിടുത്തെ വിലവ്യത്യാസം കൂടി കൂട്ടിയാല്‍ സ്വര്‍ണക്കടത്തുകാരന്റെ ലാഭം അഞ്ച് ലക്ഷമാകും.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്ന നിലയിലേക്ക് സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ ഇറക്കുമതി തീരുവ പത്തു ശതമാനത്തിലേക്കു കുത്തനെ ഉയര്‍ത്തിയതോടെയാണു കടത്ത് വന്‍തോതില്‍ കൂടിയത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 95,000 കിലോ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് കടത്തിയത്. അതായത് 3,325 കോടിയുടെ നികുതി വരുമാനം രാജ്യത്തിനു നഷ്ടമായി. ഈ സ്വര്‍ണം കണക്കുകാണിക്കാതെ വില്‍ക്കുന്നതുവഴി കോടികളുടെ ജിഎസ്ടി നികുതിയും നഷ്ടപ്പെടുന്നു. കടത്തുകാരന്റെ കയ്യില്‍നിന്ന് വിലകുറഞ്ഞ് സ്വര്‍ണം ലഭിക്കുമെന്നത് ഒരുവിഭാഗം വ്യാപാരികളെയും ആകര്‍ഷിക്കും. സ്വര്‍ണക്കടത്ത് രാജ്യത്ത് സമാന്തരസമ്പദ്വ്യവസ്ഥയെ തന്നെ വളര്‍ത്തുന്നെന്ന് സാരം.