ADVERTISEMENT

ന്യൂഡൽഹി∙ ഇതര സമുദായത്തിൽനിന്ന് വിവാഹം ചെയ്തതിനാൽ തന്നെ അപകടപ്പെടുത്താൻ പിതാവ് ശ്രമിക്കുന്നതായി ഉത്തർപ്രദേശ് ബിജെപി എംഎൽഎയുടെ മകൾ സാക്ഷി മിശ്രമയുടെ ആരോപണം. ബറേലിയിലെ എംഎൽഎയായ രാജേഷ് മിശ്രയ്ക്കെതിരെയാണ് മകള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് സാക്ഷി പിതാവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

വിഡിയോയിൽ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വിശേഷിപ്പിക്കുന്നത്. ‘ബഹുമാനപ്പെട്ട പാപ്പു, വിക്കി.. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഞാൻ ശരിക്കും വിവാഹിതയാണ്. സിന്ദൂരം ഫാഷനുവേണ്ടി അണിഞ്ഞിരിക്കുന്നതല്ല. പപ്പാ, രാജീവ് റാണയെപ്പോലെ നിങ്ങൾ നിങ്ങളുടെ ഗൂണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്നത് ഞാനും ഭർത്താവ് അജിതേഷ് കുമാറും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം. സുരക്ഷിതയും സന്തോഷവതിയും ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ – സാക്ഷി വിഡിയോയിൽ പറയുന്നു.

എനിക്കോ അഭിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ എന്റെ പിതാവും വിക്കിയും രാജീവ് റാണയുമായിരിക്കും ഉത്തരവാദികൾ. എന്റെ പിതാവിനെ സഹായിക്കുന്നവർ ദയവുചെയ്ത് അത് അവസാനിപ്പിക്കണം. അദ്ദേഹം കാരണം ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. തങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നും രക്ഷിക്കണമെന്നും അവർ പൊലീസിനോടും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര ദലിതനായ അജിതേഷ് കുമാറിനെ വിവാഹം ചെയ്തത്.

അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ എംഎൽഎ രാജേഷ് മിശ്ര ഇതുവരെ തയാറായിട്ടില്ല. വിഡിയോ ശ്രദ്ധയിൽപ്പെട്ടുവെന്നും ദമ്പതികൾക്ക് സുരക്ഷയൊരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.കെ.പാണ്ഡെ പറഞ്ഞു. എന്നാൽ ഇവർ എവിടെയാണെന്ന് അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: On Video, BJP Lawmaker's Daughter Alleges Threat To Life Over Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com