പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; 32 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് കോടതി
Mail This Article
ഭോപ്പാൽ ∙ മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 35–കാരന് 32 ദിവസത്തിനുള്ളിൽ പോക്സോ നിയമപ്രകാരം വധശിക്ഷ വിധിച്ച് കോടതി. ഐപിസി സെക്‌ഷൻ 302, 376–AB എന്നീ വകുപ്പുകൾ പ്രകാരമാണ് വിഷ്ണു ബമോറയ്ക്ക് പോക്സോ കോടതി ജഡ്ജി കുമുധിനി പട്ടേൽ വധശിക്ഷ വിധിച്ചത്.
എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്ന മറ്റൊരു കേസിൽ കോടതി ഇയാൾക്കു ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ജൂൺ എട്ടിന് കമലനഗറിലെ വീടിനു മുന്നിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്.
അടുത്ത ദിവസം രാവിലെ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ജൂൺ 10ന് വിഷ്ണു ബമോറയെ പൊലീസ് അറസ്റ്റു ചെയ്തു. ഡിഎൻഎ പരിശോധനയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജൂൺ 12ന് ഇയാൾക്കെതിരെ 108 പേജുള്ള കുറ്റപത്രം ചുമത്തി.
പ്രായപൂർത്തിയാകാത്തയാളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐപിസി 363, 366 വകുപ്പുകൾ പ്രകാരം മൂന്നും ഏഴും വർഷം വീതം തടവുശിക്ഷയും ഇയാൾക്കുമേൽ ചുമത്തി.
English summary: Minor's rape-murder: Bhopal court awards death penalty to man within 32 days