വിദേശ ഫണ്ട്: ഇന്ദിര ജയ്സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വീട്ടിൽ സിബിഐ റെയ്ഡ്
Mail This Article
ന്യൂഡൽഹി/മുംബൈ∙ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങിന്റെയും ഭർത്താവ് ആനന്ദ് ഗ്രോവറിന്റെയും ഡല്‍ഹിയിലെയും മുംബൈയിലെയും വസതിയിലും ഓഫിസിലും സിബിഐ റെയ്ഡ്. പുലർച്ചെ അഞ്ചിനാണ് റെയ്ഡ് ആരംഭിച്ചത്. ഇവരുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ ലോയേഴ്സ് കലക്ടീവ് വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഇന്ദിരാ ജയ്സിങ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ഇളവുകളോടെ സംഘടനയ്‍ക്കു ലഭിച്ച ഫണ്ട് പ്രക്ഷോഭങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണു കേസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശയാത്രകള്‍ക്ക് ഫണ്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
ലോയേഴ്സ് കലക്ടീവിൽനിന്ന് 96.60 ലക്ഷം രൂപ സ്വീകരിച്ചെന്ന് എഫ്ഐആറിൽ പറയുന്നത്. ആനന്ദ് ഗ്രോവറും അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയും വിദേശ ഇടപാടുകാരെ ദുരുപയോഗം ചെയ്തുവെന്നും പണം ഇന്ത്യയ്ക്കു പുറത്തുപയോഗിച്ചെന്നുമാണ് ആരോപണം. 2006 – 2014 കാലയളവിൽ സംഘടനയ്ക്ക് 32 കോടി ലഭിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. 2010ലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെടുന്നതെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം, ആരോപണങ്ങൾ ഇന്ദിര ജയ്സിങ്ങും ആനന്ദ് ഗ്രോവറും ലോയേഴ്സ് കലക്ടീവും നിഷേധിച്ചിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അപലപിച്ചു.
English Summary: CBI Raids Lawyers Indira Jaising, Anand Grover In Foreign Funding Case