വൈറ്റില മേല്‍പ്പാലം; കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടി: മന്ത്രി
Mail This Article
തിരുവനന്തപുരം∙ വൈറ്റില മേൽപ്പാലം നിർമാണത്തിൽ കുടിശിക കിട്ടാനുള്ളതായി ഒരു പരാതിയും കരാറുകാരനിൽ നിന്നു സർക്കാരിനു ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. പണി നിർത്തിവച്ചുകൊണ്ടുള്ള സമ്മർദ്ദതന്ത്രങ്ങൾക്ക്് വഴങ്ങില്ല. പാലം പണി കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണ കുടിശിക കിട്ടാത്തതിനാല്‍ കരാറുകാരന്‍ വൈറ്റില മേല്‍പ്പാലം പണി നിര്‍ത്തിയിരുന്നു. പുതുക്കിയ കരാറിന് എട്ടുമാസമായി കിഫ്ബി അനുമതി നല്‍കാത്തതതാണ് പ്രതിസന്ധിക്ക് കാരണം. കരാര്‍ അംഗീകരിക്കാതെ പതിമൂന്ന് കോടിയുടെ കുടിശിക കിഫ്ബി നല്‍കില്ല.
കേരളത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംക്‌ഷനിലെ മേല്‍പ്പാലത്തിന്‍റെ നിര്‍മാണം കഴിഞ്ഞ ദിവസമാണ് നിര്‍ത്തിയത്. കരാര്‍ കുടിശിക പരിധിയിലികമായി ഉയര്‍ന്നതിനാല്‍ നിര്‍മാണം തുടരാനാകില്ലെന്നുകാണിച്ച് കിഫ്ബിക്കും, കേരള റോഡ് ഫണ്ട് ബോര്‍ഡിനും കരാറുകാരന്‍ കത്ത് നല്‍കി. 86.34 കോടി ചെലവില്‍നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്‍റെ രൂപകല്‍പനയിലുണ്ടായ ചെറിയ മാറ്റങ്ങളും അനുബന്ധ ചെലവുകളുമെല്ലാം ഉള്‍പ്പെടെ പുതുക്കിയ കരാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെയും , സാങ്കേതിക സമിതികളുടെയുമെല്ലാം അനുമതിക്കുശേഷമാണ് കരാര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചത്. പക്ഷേ എട്ടുമാസമായിട്ടും അനുമതി നല്‍കാന്‍ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി തയാറായില്ല. ഇതിനിടയില്‍ കരാറുകാരന്‍ സമര്‍പ്പിച്ച ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. പതിമൂന്ന് കോടി രൂപയാണ് കുടിശിക. 2017 ഡിസംബറിലാണ് വൈറ്റില മേല്‍പ്പാലം പണി തുടങ്ങിയത്. കിഫ്ബിയില്‍ ഫണ്ടില്ലാത്തതാണ് അനുമതി വൈകുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്.