കുത്തിയത് ശിവരഞ്ജിത്ത് തന്നെ; രണ്ടു ദിവസമായി പദ്ധതിയിട്ടു: അഖിൽ ചന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് ചികിൽസയിലിരിക്കുന്ന അഖിൽ ചന്ദ്രന്റെ മൊഴി. നസീം പിടിച്ചുവച്ചു. ഇരുപത്തിയഞ്ചോളം പേർ സംഘത്തിലുണ്ടായിരുന്നു. രണ്ടു ദിവസമായി ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അഖിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. സമാനമായ മൊഴി നേരത്തെ അഖിൽ ചികിൽസിക്കുന്ന ഡോക്ടർക്കു നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഖിൽ ചന്ദ്രനെ സ്വന്തം സംഘടന നേതാക്കൾ കുത്തിയത്. വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു.
ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്.