അമ്പൂരി കൊലക്കേസ്: അഖിലിന്റെ സഹോദരന്‍ രാഹുല്‍ കുറ്റം സമ്മതിച്ചു; കാര്‍ കണ്ടെത്തി
Mail This Article
തിരുവനന്തപുരം∙ അമ്പൂരി രാഖി വധക്കേസിലെ ഒന്നാം പ്രതി അഖിലിന്റെ സഹോദരൻ രാഹുൽ കുറ്റസമ്മതം നടത്തി. രാഹുലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി െപാലീസ് അറിയിച്ചു. രാഖിയെ കൊല്ലാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായി രാഹുല്‍ പൊലീസിനോടു പറഞ്ഞു. സഹോദരന്‍ അഖിലിന്റെ വിവാഹം തടഞ്ഞതിനാണു കൊല്ലാന്‍ തീരുമാനിച്ചത്. രാവിലെ കാറില്‍ കയറ്റി വീട്ടിലേക്കു കൊണ്ടുപോയതു കൊല്ലാനാണെന്നും രാഹുല്‍ പറഞ്ഞു. മുഖ്യപ്രതിയായ അഖിലിനെ കുറിച്ചു കൂടുതൽ സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. അധികം വൈകാതെ അഖിൽ പിടിയിലാകുമെന്നും പൂവാർ സിഐ എസ് സജീവൻ പറഞ്ഞു.
മലയിന്‍കീഴിലെ ഒളിയിടത്തില്‍നിന്നാണു രാഹുലിനെ പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു കാര്‍ കണ്ടെത്തിയത്. രാഹുലിനെ തൃപ്പരപ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കാറില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരിച്ചു.
കേസില്‍ ഒന്നാം പ്രതിയായ അഖില്‍ ബുധനാഴ്ച വരെ ഫോൺ ഉപയോഗിച്ചിരുന്നു. മാധ്യമപ്രവർത്തകരടക്കം വിളിക്കുമ്പോൾ അഖിൽ ഫോൺ എടുക്കുന്നുണ്ടായിരുന്നു. സൈന്യത്തിൽ തിരികെ പ്രവേശിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞ വിവരം. എന്നാൽ തിരികെ എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബുധനാഴ്ച വരെ ഫോൺ ഉപയോഗിച്ചിട്ടും എന്തുകൊണ്ട് അഖിലിനെ ട്രെയിസ് ചെയ്യാൻ സാധിച്ചില്ലെന്ന ചോദ്യം ബാക്കിയാണ്.
അഖിലിന്റെ സഹോദരൻ രാഹുലാണ് രാഖിയെ കാറിൽവെച്ച് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയത്. ബഹളം വച്ചപ്പോൾ പുറത്തുകേൾക്കാതിരിക്കാനായി അഖിൽ കാറിന്റെ എൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി. ബോധം നഷ്ടമായ രാഖിയുടെ കഴുത്തിൽ കയറിട്ട് മുറുക്കി ഇരുവരും കൊല്ലുകയായിരുന്നു.
കഴിഞ്ഞ ദിവസം നിരവധി തവണ അഖിൽ ഫോൺ ചെയ്തതായും അച്ഛൻ മണിയൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നുള്ളതും പൊലീസിനെ പ്രതിരോധത്തിലാക്കി. മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേത്തുമെന്നും മകൻ നിരപരാധിയാണെന്നുമാണ് അഖിലിന്റെ അച്ഛൻ മണിയന്റെ വാദം.