കാറിൽ ബോധം കെടുത്തി; കയർ മുറുക്കി മരണം ഉറപ്പിച്ചു: കുറ്റം സമ്മതിച്ച് അഖിൽ
Mail This Article
തിരുവനന്തപുരം∙ അമ്പൂരി രാഖി വധക്കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. കാറിൽവച്ച് തർക്കമുണ്ടായപ്പോൾ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയർ കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കിയതായും അഖിൽ പൊലീസിനോടു പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. ഡൽഹിയിൽനിന്നാണ് അഖിൽ തിരുവനന്തപുരത്ത് എത്തിയത്. കീഴടങ്ങാൻ എത്തുന്നതായി അഖിലിന്റെ പിതാവ് തന്നെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഖിലിന്റെ സഹോദരന്‍ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. രാഹുൽ ശനിയാഴ്ച കുറ്റം സമ്മതിച്ചു. രാഖിയെ കൊല്ലുന്നതിനു മുൻകൂട്ടി തീരുമാനിച്ചിരുന്നെന്നാണു രാഹുൽ പൊലീസിനോടു പറഞ്ഞത്. ഇതിനു പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിനെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
മലയിന്‍കീഴിലെ ഒളിയിടത്തില്‍നിന്നാണു രാഹുലിനെ പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. പിടിയിലായ രാഹുലുമായി പൊലീസ് സംഘം കാർ കണ്ടെത്തിയ തൃപ്പരപ്പിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാറിൽനിന്ന് ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു.