അമ്പൂരി രാഖി വധക്കേസ്: മുഖ്യപ്രതി അഖിലിന്റെ സഹോദരന്‍ രാഹുൽ അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം∙ അമ്പൂരി രാഖി വധക്കേസിലെ രണ്ടാം പ്രതി രാഹുൽ പിടിയിൽ. മലയിന്‍കീഴിലെ ഒളിയിടത്തിൽ നിന്നാണ് രാഹുലിനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അഖിലിന്റെ സഹോദരനാണ് രാഹുൽ. മുഖ്യപ്രതി അഖിലിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാൾ മുങ്ങിയെന്നാണ് സംശയം. അഖിൽ സെന്യത്തിൽ തിരിച്ചെത്തിയില്ലെന്നാണ് വിവരം.
കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹായിയായി ആദര്‍ശ് ഒപ്പമുണ്ടായിരുന്നു. രാഖിയെ സ്നേഹം നടച്ച് അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്പൂരിയിലെ വീട്ടിലെത്തിച്ചത്. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി’ എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് പൂവാറിൽ നിന്ന് കാണാതായ രാഖിയെ അമ്പൂരിയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കണ്ടെടുത്തപ്പോൾ ഒരു മാസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഖിലിന് രാഖിയുമായി അടുപ്പമുണ്ടായിരുന്നെന്നും ഇരുവരും വിവാഹിതരായിരുന്നെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായരുന്നു.