ക്വാർട്ടേഴ്സ് പരിസരത്തു വ്യാപക മോഷണം; അനങ്ങാതെ പൊലീസ്; മന്ത്രിക്ക് രോഷം
Mail This Article
കൊല്ലം ∙ കല്ലട ഡാമിന്റെ ക്വാർട്ടേഴ്സ് പരിസരത്തു വ്യാപക മോഷണം നടന്നിട്ടും പൊലീസ് അനങ്ങാത്തതിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു രോഷം. 2008 മുതൽ സാധനങ്ങൾ മോഷണം പോകുന്നുണ്ട്. പൊലീസിൽ പരാതികൾ നൽകുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായതായി കാണുന്നില്ല. അതിനാൽ ഈ കേസുകളുടെ എല്ലാം വിവരം ഉൾപ്പെടുത്തി, സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പുതിയ പരാതി നൽകാൻ ചീഫ് എൻജിനീയറോട് മന്ത്രി നിർദേശിച്ചു.
ഇതു സംബന്ധിച്ച റിപ്പോർട്ട് നിയമസഭാ സമിതിക്ക് സമർപ്പിക്കാനായി അടുത്ത ദിവസംതന്നെ നൽകണമെന്നും ആവശ്യപ്പെട്ടു. മന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി കഴിഞ്ഞദിവസം അവിടെ തെളിവെടുപ്പു നടത്തിയിരുന്നു. അന്നു കണ്ടെത്തിയ അപാകതകളാണ് എത്രയും വേഗം പരിഹരിക്കാൻ നിർദേശിച്ചത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 59,000 ഹെക്ടർ പ്രദേശത്തെ കർഷകർക്ക് വേനൽകാലത്ത് കൃഷിക്ക് ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആരംഭിച്ചത്.
ഈ ലക്ഷ്യം വിപുലീകരിക്കുകയും കൂടുതൽ വിളകൾക്കു ജലസേചനസൗകര്യം ലഭ്യമാക്കുകയും വേണം. ഇതിനായി കൃഷി വകുപ്പുമായി ആലോചിച്ചു പുതിയ ജലസേചനത്തിനുള്ള പദ്ധതി തയാറാക്കണം. ഏതൊക്കെ പ്രദേശത്ത്, ഏതൊക്കെ വിളകൾക്കു പുതുതായി ജലം ലഭ്യമാക്കാം എന്നതു കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഡാം പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഉടൻ നടപടി വേണം. ശുചിമുറിയും തെരുവുവിളക്കും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.