മെഡിക്കൽ വിദ്യാർഥികളുടെ ബാങ്ക് ഗ്യാരന്റി; സർക്കാർ ഇടപെടണമെന്നു പാംസ്
Mail This Article
കൊച്ചി∙ മെഡിക്കൽ വിദ്യാർഥികളുടെ ബാങ്ക് ഗ്യാരന്റി വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നു സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഘടന പാംസ്(പാരന്റ്സ് അസോസിയേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ്) ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ താൽക്കാലിക ഉത്തരവു പ്രകാരം ബാങ്ക് ഗ്യാരന്റി കൊടുക്കേണ്ടി വന്നേക്കുമെന്ന എൻട്രൻസ് കമ്മിഷണറുടെ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ അഡ്മിഷൻ അട്ടിമറിക്കപ്പെടാനിടയുണ്ട്.
90 ശതമാനം വിദ്യാർഥികൾക്കും നാലു വർഷത്തെ ഫീസിനു തുല്യമായ ബാങ്ക് ഗ്യാരന്റി കൊടുക്കാനാകാത്ത സാഹചര്യമാണുള്ളത്. അങ്ങനെ വന്നാൽ ഇപ്പോൾ നടക്കുന്ന രണ്ടാം അലോട്ട്മെന്റിൽ നിന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ പിൻമാറുകയും മെറിറ്റിൽ പിന്നിലുള്ള പണമുള്ളവർ സീറ്റുകളിലേയ്ക്കു വരികയും ചെയ്യും. അതുപോലെ ഫീസ് വർധിപ്പിക്കുന്നതിനുള്ള മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതിയിലുണ്ട്. ഇത് അംഗീകരിച്ചാൽ ആയിരക്കണക്കിനു വിദ്യാർഥികൾ ഫീസടയ്ക്കാനാകാതെ പഠനം നിർത്തേണ്ട സാഹചര്യമുണ്ടാകും.
സ്പോട് അഡ്മിഷൻ അനുവദിക്കണമെന്ന മാനേജ്മെന്റ് ആവശ്യം സുപ്രീം കോടതിയിൽ അംഗീകരിക്കപ്പെട്ടാൽ സ്വാശ്രയ മേഖല അഴിമതിയിൽ മുങ്ങിത്താഴുന്ന സാഹചര്യമുണ്ടാകും. സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകളിൽ ഉത്തരവ് വിദ്യാർഥികൾക്ക് അനുകൂലമാകാൻ സർക്കാർ മുതിർന്ന അഭിഭാഷകരെ നിയോഗിക്കുകയും വിധി പ്രതികൂലമായാൽ സർക്കാർ ഗ്യാരന്റി നൽകുകയും ചെയ്യണമെന്നാണ് മെഡിക്കൽ വിദ്യാർഥികളുടെ മാതാപിതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.