കാനത്തിനെതിരെ പോസ്റ്റർ: മൂന്നു പ്രവർത്തകരെ പാർട്ടിയിൽ നിന്നു പുറത്താക്കി
Mail This Article
ആലപ്പുഴ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ ഒട്ടിച്ചത് സിപിഐ പ്രവർത്തകര്‍ തന്നെ. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. മൂവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയതായി സിപിഐ നേതൃത്വം അറിയിച്ചു.
സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ നേതാക്കളായിരുന്ന ജയേഷ്, ഷിജു എന്നിവരെയാണു പൊലീസ് പിടികൂടിയത്. കിസാൻസഭ നേതാവായിരുന്ന കൃഷ്ണകുമാറാണ് ഒളിവിലുള്ളത്. പോസ്റ്റർ ഒട്ടിച്ചതിനെതിരെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രവര്‍ത്തകർ കുടുങ്ങിയത്. സിപിഐ എംഎല്‍എ എൽദോ എബ്രഹാമിനെ പൊലീസ് മർദിച്ച സംഭവത്തിൽ എംഎൽഎയ്ക്കും പ്രവർത്തകർക്കും എതിരെ സംസാരിച്ചതിനു പിന്നാലെയാണ് കാനത്തിനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കാനത്തെ മാറ്റി പാർട്ടിയെ രക്ഷിക്കണമെന്നായിരുന്നു ആവശ്യം. സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ‘തിരുത്തൽവാദികൾ സിപിഐ അമ്പലപ്പുഴ’ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. എല്‍ദോ എബ്രഹാം എംഎൽഎയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും പോസ്റ്ററിൽ അഭിവാദ്യം അർപ്പിക്കുന്നു. എംഎല്‍എ പൊലീസിന്റെ അടി മേടിച്ചത് അങ്ങോട്ടുപോയി പ്രതിഷേധിച്ചിട്ടാണെന്നായിരുന്നു കാനം മാധ്യമങ്ങളോടു പറഞ്ഞത്.
English Summary: Two AIYF leaders arrested on poster campaign against Kanam