ADVERTISEMENT

ആലപ്പുഴ ∙ പോസ്റ്റർ പതിച്ച പാർട്ടി പ്രവർത്തകർക്കെതിരെ കേസ് നൽകിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമർശിച്ച് മുൻ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ പി.സി.വിഷ്ണുനാഥ്. സ്വന്തം പാർട്ടിക്കാർക്ക് എതിരെ നൽകിയ കേസ് കാനത്തിനു കളങ്കമാണെന്നു സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ വിഷ്ണുനാഥ് പറഞ്ഞു. സിപിഐയ്ക്ക് കേരള രാഷ്ട്രീയത്തിൽ സമൂഹത്തിന്റെ ബഹുമാനം ലഭിച്ചത് മുൻകാല നേതാക്കളുടെ രാഷ്ട്രീയ മൂല്യങ്ങളാണ്.

കേവലം ഒരു പോസ്റ്റർ പതിച്ചതിന്റെ പേരിൽ വീടുകയറി ആളുകളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നടത്തിയ എല്ലാ പ്രർത്തനങ്ങളെയും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ് ഇത്. കാനത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് മേൽ തീരാകളങ്കമായിരിക്കും ഈ പ്രവർത്തിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട കാനം

ആലപ്പുഴയിൽ പോസ്റ്റർ പതിച്ച സ്വന്തം പാർട്ടിക്കാർക്കെതിരായി നൽകിയ കേസ് താങ്കൾക്കൊരു കളങ്കമാണ്. അത് പിൻവലിക്കാൻ താങ്കൾ തന്നെ ആവശ്യപ്പെടുമെന്ന് ഈ വൈകിയ വേളയിലും പ്രതീക്ഷിക്കുന്നു.

സിപിഐക്ക് കേരള രാഷ്ട്രീയത്തിൽ സമൂഹത്തിന്റെ ബഹുമാനം ലഭിച്ചത് പാർട്ടിയുടെ അംഗബലംകൊണ്ടോ നിയമസഭാ സാമാജികരുടെ എണ്ണം കൊണ്ടോ അല്ല. അത് ആ പാർട്ടി സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകളുടെ പേരിലും അതിന്റെ മുൻകാല നേതാക്കളായ അച്യുതമേനോനും പികെവിയും എം. എൻ. ഗോവിന്ദൻനായരും ടി.വി. തോമസും വെളിയം ഭാർഗവും സി.കെ. ചന്ദ്രപ്പനുമെല്ലാം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലുമാണ്.

എറണാകുളത്ത് എസ്എഫ്ഐ യുടെ ക്യാംപസ് ഫാസിസത്തിനെതിരായിട്ടാണ് എഎഎസ്എഫുകാർ സമരം ചെയ്തത്. അതിൽ പക്ഷപാതപരമായി നടപടി എടുക്കുന്നു എന്നതിന്റെ പേരിലാണ് പോലീസിനെതിരെ മാർച്ച് സംഘടിപ്പിച്ചത്. ആ സമരത്തെയാണ് പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്; സിപിഐയുടെ എംഎൽഎയ്ക്ക് അടക്കം പോലീസ് മർദ്ദനമേറ്റത്. താങ്കൾ സൂചിപ്പിച്ചതു പോലെ, ഇതിന്റെ പേരിൽ പിണറായി വിജയനെ എല്ലാ ദിവസവും രാവിലെ താങ്കൾ വിമർശിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല.

പക്ഷെ സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകർക്കും സിപിഐയുടെ തന്നെ മുതിർന്ന നേതാക്കൾക്കും എംഎൽഎയ്ക്കും പോലീസ് മർദ്ദനം ഏൽക്കുമ്പോൾ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയെങ്കിലും താങ്കൾ പ്രതികരിക്കുമെന്ന് താങ്കളുടെ പാർട്ടിക്കാരും യുവജനസംഘടനാ നേതാക്കളും പ്രതീക്ഷിച്ചതിൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. അതുണ്ടാവാതിരുന്നപ്പോൾ, മർദനത്തെ ന്യായീകരിക്കുന്ന നിലപാട് എടുത്തപ്പോഴാണ് താങ്കൾക്കെതിരെ പോസ്റ്റർ പതിക്കാൻ അവർ തയാറായത്. അതിന് താങ്കൾക്ക് വേണമെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കാം.

പക്ഷെ കേവലം ഒരു പോസ്റ്റർ പതിച്ചതിന്റെ പേരിൽ വീടുകയറി ആളുകളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നത് (അത് സിപിഐക്കാരെ ആണെങ്കിൽ പോലും) ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. അത് ഇത്രയും കാലം താങ്കൾ പറഞ്ഞുകൊണ്ടിരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നടത്തിയ എല്ലാ പ്രർത്തനങ്ങളെയും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ്. ഇത് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിന് മേൽ തീരാകളങ്കമായിരിക്കും. തിരുത്തലുകൾക്കായ് മുദ്രാവാക്യം മുഴക്കിയ മുൻഗാമികളെ എങ്കിലും ഒന്നോർക്കുക.
അതുകൊണ്ട് ആ കേസ് പിൻവലിക്കാൻ താങ്കൾ തന്നെ ആവശ്യപ്പെടുമെന്ന് കരുതുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com