ADVERTISEMENT

കൊച്ചി∙ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ചാടിപ്പോയ പ്രതിയെ സാഹസികമായി പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പിടികൂടുന്നതിനിടെ പ്രതിയുടെ പിസ്റ്റളില്‍ നിന്ന് വെടിയേറ്റ ഉദ്യോഗസ്ഥന്റെ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 23 നാണ് ഹാഷിഷ് ഓയില്‍ കൈവശം വെച്ചതിന് തിരുവനന്തപുരം എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജോര്‍ജുകുട്ടി എന്നയാളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി കര്‍ണ്ണാടകയിലേക്ക് പോകും വഴി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു.

പ്രതിക്കായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കര്‍ണ്ണാടകയില്‍ നിന്ന് മലപ്പുറത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് എത്തിയതായി കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് നിലമ്പൂര്‍ കാളികാവില്‍ നിന്ന് സാഹസികമായി ഇയാളെ പിടികൂടിയത്. ഇതിനിടെ പ്രതി കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും റേഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജിന് പരിക്കേല്‍ക്കുകയും ചെയ്തു.

ലഹരി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എക്‌സൈസിന്റെ മൂന്ന് സ്‌ക്വാഡുകളും ഒരു സ്‌പെഷ്യല്‍ സ്‌ക്വാഡുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലുള്ള ശൃംഖലയാണ് സംസ്ഥാനത്തെ ലഹരി കടത്തിനു പിന്നില്‍. ലഹരി മരുന്നുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളും എക്‌സൈസ് വകുപ്പിന്റെ  നേതൃത്വത്തില്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com