ADVERTISEMENT

ന്യൂഡൽഹി ∙ വാക്കിലും നോക്കിലും തീപ്പൊരിയായിരുന്നു സുഷമ. പ്രസംഗിക്കാനെഴുന്നേൽക്കുമ്പോൾ മറ്റ് എംപിമാർ ആകാംക്ഷയോടെ കാതോർത്തു. സുഷമ സ്വരാജ് ഡൽഹിയിൽ സജീവമാകുന്നതു സുപ്രീംകോടതി അഭിഭാഷക എന്ന നിലയിലാണ്. ജോർജ് ഫെർണാണ്ടസിന്റെ ബറോഡ ഡൈനാമിറ്റ് കേസിൽ വാദിക്കാനായിരുന്നു അത്. അടിയന്തരാവസ്ഥയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഡൈനമിറ്റുകൾ കടത്തി എന്നായിരുന്നു കേസ്. അന്ന് ഒപ്പമുണ്ടായിരുന്ന സ്വരാജ് കൗശൽ പിന്നീട് ജീവിതപങ്കാളിയായി.

ബിജെപി അവരുടെ ദീർഘകാല അജൻഡകളിലൊന്നായി കണ്ടിരുന്ന, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനു പതിറ്റാണ്ടുകൾക്കു മുമ്പ് പാർലമെന്റിൽ ശില പാകിയതു സുഷമയായിരുന്നു. അന്തരിക്കുന്നതിനു മണിക്കൂറുകൾ മുമ്പത്തെ അവസാന ട്വീറ്റ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടതാണെന്നതും യാദൃച്ഛികം. ‘ജീവിതകാലം മുഴുവൻ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രി മോദിക്കു നന്ദി’– ഇതായിരുന്നു ട്വീറ്റ്. കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രശംസിച്ചുള്ള ട്വീറ്റുകളും സുഷമയുടെ അക്കൗണ്ടിൽ നിന്നുണ്ടായി.

1996 ജൂൺ 11. രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പേ ലോക്സഭയിൽ ആർട്ടിക്കിൾ 370ന് എതിരെ വൈകാരിക പ്രസംഗം നടത്തി കയ്യടി നേടിയിട്ടുണ്ട് സുഷമ. ബിജെപിയുടെ ചരിത്രത്തിലും ഇടം നേടിയ പ്രസംഗം. ബിജെപിക്ക് ഇത്ര രാഷ്ട്രീയ സ്വാധീനമില്ലാതിരുന്ന വേളയിൽ, പാര്‍ട്ടിയുടെ നിലപാടുകള്‍ പറയാന്‍ നിയോഗിക്കപ്പെട്ടയാളായിരുന്നു സുഷമ. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാര്‍ട്ടി നിലപാടുകള്‍ പറയാൻ അവർ ചങ്കൂറ്റത്തോടെ എഴുന്നേറ്റു. ശാന്തമായി തുടങ്ങുകയും പതിയെ കൊട്ടിക്കയറുകയും, വിഷയത്തിന്റെ മർമം കേൾവിക്കാരിലേക്കു പകരുകയും ചെയ്യുന്ന പ്രാസംഗിക. 

1996ൽ 13 ദിവസത്തിനുശേഷം വാജ്‌പേയി സര്‍ക്കാർ രാജിവച്ചു. ഐക്യമുന്നണി സർക്കാരിന്റെ പ്രധാനമന്ത്രിയായ ദേവെഗൗഡ വിശ്വാസവോട്ടു തേടിയ വേള. അപ്പോഴായിരുന്നു സുഷമയുടെയും ബിജെപിയുടെയും ചരിത്രത്തിലെ വിലപ്പെട്ട പ്രസംഗം. ‘ഇത് ആദ്യ സംഭവമല്ല. ത്രേതായുഗത്തിലും ഇങ്ങനെയുണ്ടായി. ഭഗവാന്‍ ശ്രീരാമനെ രാജാവായിക്കാണാന്‍ ജനം ആഗ്രഹിച്ചു. പക്ഷേ കിരീട ധാരണത്തിനു പകരം വനവാസമാണു നടപ്പായത്. ഇതു ദ്വാപരയുഗത്തിലും നടന്നു. ശകുനിയുടെ കുടിലതയിൽ യുധിഷ്ഠിരന് അധികാരം നഷ്ടപ്പെട്ടു. മന്ഥരയും ശകുനിയും പ്രവര്‍ത്തിച്ചപ്പോള്‍ രാമനും യുധിഷ്ഠിരനും അധികാരം നഷ്ടപ്പെട്ടു. ഈ സഭയില്‍ നോക്കിയാല്‍ ഞങ്ങളെ എതിര്‍ക്കുന്നവരില്‍ ഒട്ടേറെ മന്ഥരമാരെയും ശകുനിമാരെയും കാണാം. പിന്നെയെങ്ങനെയാണ് ഞങ്ങൾ അധികാരത്തിൽ തുടരുക?

ഈ തിരിച്ചടി രാമരാജ്യത്തിന്റെയും സുരാജ്യത്തിന്റെയും തുടക്കമാണ്. വാജ്‌പേയി രാജി സമര്‍പ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ പ്രസംഗവും അദ്ദേഹത്തോട് കാട്ടിയ നീതികേടും ദൂരദര്‍ശന്‍ വഴി കണ്ട ജനങ്ങള്‍ കരയുകയായിരുന്നു. വര്‍ഗീയവാദവും മതേതരത്വവും ദേശീയതലത്തില്‍ ചര്‍ച്ചചെയ്യണമെന്ന് വാജ്പേയി അഭിപ്രായപ്പെട്ടിരുന്നു. ഞങ്ങള്‍ വര്‍ഗീയ ശക്തികളാണെന്നായിരുന്നു എതിര്‍ക്കാന്‍ പലരുടേതും ന്യായം. സര്‍, അതെ ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, ഞങ്ങള്‍ വന്ദേമാതരം പാടുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, ദേശീയപതാകയെ വന്ദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, 370ാം വകുപ്പ് റദ്ദാക്കണമെന്നു വാദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, രാജ്യത്ത് മതവും ജാതിയും വംശവും അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കണമെന്നു വാദിക്കുന്നു.

ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, രാജ്യത്ത് ഏക സിവില്‍ നിയമം നടപ്പാക്കണമെന്നു വാദിക്കുന്നു. ഞങ്ങള്‍ വര്‍ഗീയരാണ്; കാരണം, കശ്മീര്‍ അഭയാര്‍ഥികളുടെ കരച്ചിൽ കേൾക്കണമെന്ന് ആവശ്യപ്പെടുന്നു. പക്ഷേ, ഡല്‍ഹിയിലെ തെരുവില്‍ മാത്രം 3000 സിഖുകാരെ കശാപ്പുചെയ്ത കോണ്‍ഗ്രസും കൂട്ടരും പക്ഷേ മതേതരരാണ് സര്‍. അവരുടെ വോട്ടുബാങ്കിനെ സന്തുഷ്ടരാക്കാന്‍ അവര്‍ നിരപരാധികളായ രാമഭക്തര്‍ക്കു നേരെ വെടിവച്ചു. ആ സമാജ് വാദി പാര്‍ട്ടിക്കാര്‍ മതേതരരാണ്. ചക്മ അഭയാര്‍ഥികളെ ആട്ടിയോടിച്ച് അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചാനയിച്ച കമ്യൂണിസ്റ്റുകള്‍ മതേതരരാണ്.

ഹിന്ദുവായിരിക്കുന്നതില്‍ ഞങ്ങള്‍ക്കു നാണക്കേടില്ല. ഞങ്ങളുടെ മതേതര നിര്‍വചനം ഇതാണ്. ഹിന്ദു നല്ല ഹിന്ദുവായിരിക്കണം. മുസ്‌ലിം നല്ല മുസ്‌ലിമായിരിക്കണം. ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയായിരിക്കണം. സിഖ് നല്ല സിഖായിരിക്കണം. അവര്‍ അവരവരുടെ മതം പിന്തുടരണം, ഒപ്പംതന്നെ മറ്റു മതങ്ങളെ ബഹുമാനിക്കണം.  പക്ഷേ, ചിലരുടെ മതേതരത്വം തുടങ്ങുന്നതു ഹിന്ദുവിനെ അപഹസിച്ചും പരിഹസിച്ചുമാണ്. മുമ്പൊക്കെ ഹിന്ദുത്വം മാത്രമേ സഭയില്‍ ചോദ്യം ചെയ്തിരുന്നുള്ളു. ഇപ്പോള്‍ ഈ സഭയില്‍ ഭാരതീയതയും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ കണ്ണുനിറഞ്ഞു.

എന്താണ് ഭാരതം? എന്താണ് ഭാരതീയത? ആരാണ് ഭാരതീയന്‍? എന്ന് ബഹുമാന്യ അംഗം ചോദിക്കുന്നു. ആരെങ്കിലും മറുപടിപറയാന്‍ എഴുന്നേല്‍ക്കുമെന്നു കരുതി. ചന്ദ്രശേഖര്‍ജി പോലും ഭീഷ്മ പിതാമഹനെപ്പോലെ മൗനത്തിലിരുന്നു. മുരശൊലി മാരന്‍ ഭാരതീയത മനസിലാക്കാന്‍ എങ്ങും പോകണ്ട. ഭാംഗ്ഡ മുതല്‍ ഭരതനാട്യം വരെ എല്ലാ നൃത്തകലകളും ഭാരതീയമാണ്, ഭാരതത്തിന്റേതാണ്. ജമ്മുവിലെ രാജ്മ ചാവല്‍ മുതല്‍ പഞ്ചാബിലെ മഖി റൊട്ടി മുതല്‍ ദക്ഷിണേന്ത്യയുടെ ഇഡ്‌ലി, ദോശ വരെ എല്ലാ ഭക്ഷണവും ഭാരതീയമാണ്. വടക്ക് അമര്‍നാഥ് മുതല്‍ തെക്ക് രാമേശ്വരം വരെയുള്ള തീര്‍ഥയാത്രകളെല്ലാം ഭാരതീയമാണ്.

താങ്കള്‍ ചോദിച്ചു എന്താണു സംസ്‌കാരമെന്ന്. അമര്‍നാഥിലെത്തുന്ന ശിവഭക്തര്‍ അവിടെനിന്നു ജലം ശേഖരിച്ച് രാമേശ്വരത്തെത്തി വിഷ്ണുപാദങ്ങളില്‍ അഭിഷേകം ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നതു ഭാരതീയ സംസ്‌കാരം കൊണ്ടാണ്. പശ്ചിമ ബംഗാളില്‍ ജനിച്ചിട്ടും എന്‍.സി.ചാറ്റര്‍ജി തന്റെ മകനു സോമനാഥ് എന്നാണു പേരിട്ടത്. ഇതാണ് നമ്മുടെ സംസ്‌കാരം. അതെന്താണെന്നറിയാന്‍ നിഘണ്ടു നോക്കേണ്ടതില്ല. ഈ സഭയില്‍ത്തന്നെ അത് പ്രതിഫലിക്കുന്നുണ്ട്. അറിയില്ല എത്രനാള്‍ ഈ കൂട്ടിക്കെട്ടിയ സര്‍ക്കാര്‍ ഉണ്ടാകുമെന്ന്. ഇവര്‍ അധികാരത്തിലുണ്ടാകുന്നത്രയും നാള്‍ ഈ രാജ്യത്തെ രക്ഷിക്കാന്‍ ഞാന്‍ ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു.’

26 മിനിറ്റു നീണ്ട സുഷമയുടെ പ്രസംഗത്തിലെ ഓരോ വാചകവും ഡസ്കിലടിച്ച് അംഗങ്ങൾ പ്രോൽസാഹിപ്പിച്ചു. ഇടയ്ക്കു നിർത്തിയും ഭരണപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചും വാക്കുകൾ ആവർത്തിച്ചും വിരൽ ചൂണ്ടിയും നെറ്റി ചുളിച്ചുമായിരുന്നു സുഷമയുടെ വാക്ധോരണി. പ്രസംഗത്തിനൊടുവിൽ സ്പീക്കര്‍ കസേരയിലിരുണ്ടായിരുന്ന പി.എ.സാങ്മ പറഞ്ഞു: ‘ദയവായി പ്രസംഗം ഇത്രയും രസകരമാക്കരുത്..!’

Sushma Swaraj, Atal Bihari Vajpayee
വാജ്പേയിക്കൊപ്പം സുഷമ സ്വരാജ്.

English Summary: In Fiery Speech of 1996, Sushma Swaraj Laid the Foundation for Historic Kashmir Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com