പ്രണവിന് സന്ദേശമയച്ചവരിൽ സിവിൽ പൊലീസ് ഓഫിസറും
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതിയും എസ്എഫ്ഐ അംഗവുമായ പ്രണവിനു സന്ദേശം അയച്ചവരില്‍ എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറും. സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലാണ് സന്ദേശം കൈമാറിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഒഴിവിലേക്കു നടന്ന പിഎസ്‍സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണുകളിലേക്ക് സന്ദേശമെത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. പരീക്ഷ നടക്കുന്ന രണ്ടു മണിമുതല്‍ 3.15 വരെയാണ് തുടര്‍ച്ചയായി സന്ദേശം അയച്ചത്.
ആഭ്യന്തര വിജലന്‍സിന്റെ കണ്ടെത്തല്‍ ഡിജിപിക്കു കൈമാറും. പ്രതിയായ ശിവരഞ്ജിത്തിന്റെ ഫോണില്‍ 96 സന്ദേശങ്ങള്‍ എത്തിയതായി പിഎസ്‌സി ചെയർമാൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സന്ദേശങ്ങള്‍ അയച്ച ഫോണ്‍ നമ്പരുകളും ശേഖരിച്ചെന്നും. ഇവരുടെ കോള്‍ലിസ്റ്റ് ആവശ്യപ്പെട്ടെന്നും ചെയര്‍മാൻ പറഞ്ഞിരുന്നു 22–07–2018ല്‍ നടന്ന ഏഴ് ബറ്റാലിയനിലേക്കുള്ള പരീക്ഷകളും പരിശോധിക്കും.100 റാങ്കുവരെയുള്ളവരുടെ കോള്‍ലിസ്റ്റ് എടുക്കുമെന്നും ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പിഎസ്‌സി പരീക്ഷയ്ക്ക് ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്ത്, പ്രണവ്, 28–ാം റാങ്കുകാരനായ എ.എൻ.നസീമെന്നിവരെ ലിസ്റ്റിൽനിന്ന് പുറത്താക്കിയിരുന്നു. ഇവരിൽ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്കാണ് സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തിയത്. ഇരുവരും പിഎസ്‌സിയിൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്കു തന്നെ സന്ദേശങ്ങൾ സ്വീകരിച്ചതാണ് സഹായകമായത്.