റിപ്പോ നിരക്ക് വീണ്ടും കുറച്ചു; വായ്പാ പലിശ നിരക്കുകളിൽ ഇളവുമായി എസ്ബിഐ
Mail This Article
മുംബൈ ∙ പലിശ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ എസ്ബിഐ ഭവന വാഹന വായ്പാപലിശ നിരക്കുകളിൽ കുറവു വരുത്തി. 0.15 ശതമാനമാണ് കുറച്ചത്. 8.40 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായിട്ടാണ് കുറച്ചത്.പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 10 മുതൽ നിലവിൽ വരും.
വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് കുറഞ്ഞതോടെ മറ്റു ബാങ്കുകളും വായ്പാ പലിശ നിരക്കുകളിൽ ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. റിപ്പോ നിരക്കില്‍ ആർബിെഎ കാല്‍ ശതമാനം കുറവ് വരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ നാലാമത്തെ അവലോന യോഗത്തില്‍ റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.4 ശതമാനമാക്കി. ഇതോടെ ഈ വര്‍ഷം പലിശ നിരക്ക് 1.1 ശതമാനം ആണ് ആര്‍ബിഐ കുറച്ചത്. ആറംഗ പണനയ സമിതിയിലെ 4 പേരും 0.35 ശതമാനം കുറവ് വരുത്തണമെന്ന നിലപാടെടുക്കുകയായിരുന്നു.
അതേസമയം, ഈ സാമ്പത്തിക വർഷത്തെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് (ജിഡിപി) 7 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2019–2020 വർഷത്തിന്റെ ആദ്യ പാദത്തിൽ 5.8 – 6.6 ശതമാനവും രണ്ടാം പാദത്തിൽ 7.3 – 7.5 ശതമാനവുമായിരിക്കും ജിഡിപിയെന്ന് ആർബിഐ അറിയിച്ചു.
English Summary: RBI Cuts Repo Rate For Fourth Time This Year