530 കിലോമീറ്റർ 4 മണിക്കൂറിൽ; സെമി ഹൈസ്പീഡ് റെയില്‍ സര്‍വീസിന് അംഗീകാരം
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍ സര്‍വീസിനു വേണ്ടിയുള്ള നിര്‍ദിഷ്ട മൂന്നും നാലും റെയില്‍ പാതയ്ക്കായി സിസ്ട്ര സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 530 കിലോ മീറ്റർ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നതു സംസ്ഥാനത്തിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണ്.
മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കിലോമീറ്റർ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ടു പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍കോടും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കാസര്‍കോടിനും തിരൂരിനുമിടയില്‍ (220 കിലോമീറ്റർ) നിലവിലുള്ള പാതയ്ക്കു സമാന്തരമായാണു പുതിയ പാതകള്‍ നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കിലോമീറ്റര്‍) നിലവിലുള്ള പാതയില്‍ നിന്നു മാറിയാണു പുതിയ പാതകള്‍ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ നിര്‍മിക്കുക.
കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പു തയാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിനു നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപ വികസനനയ വായ്പയില്‍ നിന്നും അനുവദിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 488 കോടി രൂപ 2019-20 വര്‍ഷം അനുവദിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതു സംബന്ധിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സര്‍ക്കാര്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു.