സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസിനി സഭയിൽനിന്ന് പുറത്താക്കി
Mail This Article
മാനന്തവാടി ∙ അച്ചടക്കലംഘനം നടത്തിയെന്ന കുറ്റത്തിനു സസ്പെന്‍ഷനിലായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസസഭയില്‍നിന്നു പുറത്താക്കി. നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സഭയില്‍നിന്നു പുറത്താക്കിയെന്നു കാണിച്ച് മദര്‍ സുപ്പീരിയര്‍ ജനറലിന്റെ കത്ത് മഠത്തില്‍ ലഭിച്ചെന്ന് സിസ്റ്റര്‍ ലൂസി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. തുടര്‍ന്ന് സഭാനിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ടു പലതവണ സിസ്റ്ററിനു നോട്ടിസ് ലഭിച്ചു. വിശദീകരണം തൃപ്തികരമല്ലാത്തിനാല്‍ പുറത്താക്കുമെന്നു നേരത്തെയും മുന്നറിയിപ്പുകളുമുണ്ടായിരുന്നു. മഠത്തില്‍ വൈകിയെത്തി, സന്യാസവസ്ത്രം ധരിക്കുന്നില്ല, മേലധികാരികളെ അനുസരിക്കുന്നില്ല, അനുവാദമില്ലാതെ കാര്‍ വാങ്ങി തുടങ്ങിയ കുറ്റാരോപണങ്ങളും സിസ്റ്റര്‍ ലൂസിക്കെതിരെ ഉണ്ട്. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും നടപടിക്കു കാരണമായി പറയുന്നു.