ഇടുങ്ങിയ ചിന്തകളുടെ കാലത്ത് വയനാട് മഹാമാതൃക; മനസ്സ് നിറഞ്ഞ് രാഹുൽ
Mail This Article
വയനാട്∙ വിഭജന ചിന്തകളും ഇടുങ്ങിയ കാഴ്ചപ്പാടും ഇന്ത്യയിൽ പലയിടത്തും പടരുകയാണെന്നും വയനാട്ടിൽ അത്തരമൊരു പ്രവണതയില്ലെന്നും രാഹുൽ ഗാന്ധി. രാജ്യത്തിന് മാതൃകയാണ് വയനാട്. വയനാടിന്റെ എംപി എന്നതിൽ അഭിമാനമുണ്ടെന്നും രാഹുൽ പറഞ്ഞു. മഴക്കെടുതി ബാധിച്ച വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ രാഹുലിന്റെ സന്ദർശനം തുടരുകയാണ്.
മീൻകൊല്ലി കോളനിയിലായിരുന്നു ഇന്നത്തെ ആദ്യപരിപാടി. കോളനിയിലുള്ളവരിൽ നിന്നും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ചാലിഗദ്ദ കോളനിയിലെത്തിയ രാഹുൽ തകർന്ന വീടുകളിലേക്ക് കയറി. ഇരുപത് മിനുട്ടോളം ചിലവഴിച്ചു. കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
മുത്തങ്ങ പൊൻകുഴിയിലെത്തിയ രാഹുൽ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന ഗോത്രജനത പരിഷ്‌കൃത സമൂഹത്തേക്കാൾ ആദരവ് അർഹിക്കുന്നെന്ന് പറഞ്ഞു. രാജ്യത്തിന് മാതൃകയായ വയനാടിനു വേണ്ടി എല്ലായിടത്തും സമ്മർദ്ദം ചെലുത്തും.
രാത്രിയാത്രാ നിരോധന വിഷയത്തിൽ സർവകക്ഷി സംഘം രാഹുലിനെ കണ്ട് ആശങ്ക അറിയിച്ചു. സങ്കീർണ്ണമായ ഈ പ്രശ്നത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും നിയമപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുമെന്നും രാഹുൽ മറുപടി നൽകി. കൽപ്പറ്റയിലെ എംപി ഓഫീസും ഉദ്ഘാടനം ചെയ്തു. നാളെ പതിനൊന്നു മണിയോടെ കോഴിക്കോട് തിരുവമ്പാടിയിലേക്ക് പോകുന്ന രാഹുൽ പിന്നീട് മലപ്പുറത്തേക്ക് തിരിക്കും.