പ്രളയ നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകണം: സർക്കാരിനോടു ഹൈക്കോടതി
Mail This Article
കൊച്ചി ∙ കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതബാധിതരിൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവർക്ക് ഒരു മാസത്തിനകം കൈമാറണമെന്നു ഹൈക്കോടതി. നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയത്. അർഹരായ പലർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതിയും കോടതിയുടെ പരിഗണനയിലെത്തി.
അർഹരെന്നു സംസ്ഥാന സർക്കാർ കണ്ടെത്തിയതിൽ എത്രപേർക്ക് ഇതിനകം സഹായം നൽകിയിട്ടുണ്ടെന്നു കോടതി ചോദിച്ചു. പ്രളയബാധിതരുടെ വിവരങ്ങൾ പ്രത്യേക ഫോർമാറ്റിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന് തയാറായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. എല്ലാ ജില്ലകളിലും ഏകീകൃതമായി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇതു പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഈ വർഷവും പ്രളയക്കെടുതി ഉണ്ടായതിനാൽ ഉദ്യോഗസ്ഥർ ജോലിഭാരം നേരിടുന്നുണ്ടെന്നും പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നുമായിരുന്നു സർക്കാർ ആവശ്യം. എന്നാൽ ഇതിനകം എത്രപേർക്ക് നഷ്ടപരിഹാരം നൽകി എന്നതു സംബന്ധിച്ച വിവരം ഒന്നര മാസത്തിനകം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.