മുതിർന്ന നേതാക്കൾക്കു സീറ്റില്ല; മഹാരാഷ്ട്രയിൽ ‘രാഷ്ട്രീയം കളിച്ച്’ ബിജെപി?
Mail This Article
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളായ വിനോദ് താവ്ദെ, ഏക്നാഥ് ഗഡ്സെ, പ്രകാശ് മേത്ത, രാജ് പുരോഹിത് എന്നിവർക്കു സീറ്റ് നിഷേധിച്ച് ബിജെപി. പ്രമോദ് മഹാജൻ–ഗോപിനാഥ് മുണ്ടെ കാലത്തെ രാഷ്ട്രീയത്തിനാണ് ഇതോടെ ബിജെപി തിരശീലയിട്ടത്. 1990കളിൽ ഉയർന്നു വന്ന നാലു നേതാക്കൾക്കും മഹാരാഷ്ട്ര ബിജെപി ഇക്കുറി മൽസരിക്കാൻ സീറ്റ് നൽകിയില്ല.
1995ല്‍ മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന സർക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് വിനോദ് താവ്ദെ, ഏക്നാഥ് ഗഡ്സെ എന്നിവർ രാഷ്ട്രീയത്തിൽ ഉയർന്നുവരുന്നത്. ഇതേ കാലഘട്ടത്തിലെ ബിജെപി നേതാവായിരുന്ന കിരിത് സോമയ്യയ്ക്കg കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. മുംബൈയിലെ വ്യാപാരികൾക്കിടയിൽ പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു സോമയ്യ. ഈ നേതാക്കളെല്ലാം തന്നെ മുംബൈയിൽ 1990കളിൽ ബിജെപിക്കു വേരുറപ്പിക്കാൻ പരിശ്രമിച്ചവരാണെന്നാണു മുതിർന്ന നേതാക്കൾ പറയുന്നത്.
വടക്കൻ മഹാരാഷ്ട്രയിൽ ഒരിക്കൽ ബിജെപിയുടെ മുഖം ഏക്നാഥ് ഗഡ്സെ മാത്രമായിരുന്നു. വിനോദ് താവ്ദെയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങളും പ്രകാശ് മേത്തയുടെ പേര് അഴിമതി കേസുകളിൽ ഉയർന്നതുമാണ് സീറ്റ് നഷ്ടമാകാൻ കാരണമെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. നാലു നേതാക്കൾക്കും സീറ്റ് നിഷേധിച്ചത് ബിജെപിയിലെ മറ്റു നേതാക്കൾക്കുള്ള താക്കീതായാണെന്നും സൂചനകളുണ്ട്. പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പേരില്ലാതെയാണ് മഹാരാഷ്ട്ര ബിജെപി നാലാമത്തെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.
ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 288 സീറ്റുകളിലേക്കു നടക്കുന്ന പോരാട്ടത്തിൽ ബിജെപി 164 സീറ്റുകളിൽ മൽസരിക്കുന്നു. മഹായുതി സഖ്യത്തിൽനിന്ന് ശിവസേന 124 സീറ്റുകളിൽ ജനവിധി തേടും. എൻസിപി– കോൺഗ്രസ് സഖ്യമാണ് ബിജെപിയുടെ മഹാരാഷ്ട്രയിെലെ മുഖ്യ എതിരാളികൾ.
English Summary: BJP denied party nominations for senior leaders in Maharashtra