ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണത്തോടെ ഇരുവരെയും ഷാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നിനു രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു.

ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

ആദ്യഭാര്യയുടെ മരണം സംഭവിച്ച് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍, 2017 ഫെബ്രുവരി ആറിന് ഷാജു, ജോളിയെ വിവാഹം കഴിച്ചത് നിരവധി സംശയങ്ങള്‍ക്കും എതിര്‍പ്പിനും കാരണമായി. അടുത്ത ബന്ധുക്കള്‍ തമ്മില്‍ നടന്ന വിവാഹം ഉറ്റവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കി. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിവൈരാഗ്യവും സംശയങ്ങളും കൊലപാതകത്തിലേക്കെത്തിച്ചെന്നാണ് നിഗമനം.

രണ്ടു വയസ്സ് മാത്രം പ്രായമുള്ള ആല്‍ഫൈനെയും ഷാജുവിന്റെ ആദ്യഭാര്യയെയും തന്ത്രപൂര്‍വം ഒഴിവാക്കിയത് ഷാജുവുമൊത്തുള്ള ജീവിതം മുന്നില്‍ കണ്ടാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പതിനാലു വര്‍ഷത്തെ കാലയളവില്‍ ഒരേ രീതിയില്‍ ആറുമരണങ്ങള്‍ നടന്നിട്ടും ഉറ്റ ബന്ധുക്കളാരും മരിച്ച റോയിയുടെ ഭാര്യ ജോളിയെ സംശയിച്ചിരുന്നില്ല.

മരിച്ച ടോം തോമസിന്റെ ഉറ്റബന്ധുവുമായി റോയി തോമസും ഭാര്യ ജോളിയും അടുപ്പത്തിലായിരുന്നുവെന്നും ടോം തോമസ് പുറത്തെവിടെയങ്കിലും പോകുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ പതിവായി എത്താറുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അന്നമ്മയുടെ മരണശേഷം, ഇയാള്‍ വീട്ടിലെത്തുന്നത് ടോം തോമസ് വിലക്കിയിരുന്നെങ്കിലും ഇയാള്‍ സന്ദര്‍ശനം തുടരുകയായിരുന്നു. എന്തിനു വേണ്ടിയാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നു പൊലീസ് പരിശോധിക്കുകയാണ്. ഈ ഉറ്റബന്ധു ആരാണെന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയില്ല. ടോം തോമസിന്റെ വീട്ടിലുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും ഇയാളുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന, മരിച്ച ടോം തോമസും അന്നമ്മ തോമസും സ്ഥിരമായി ഡയറി എഴുതാറുണ്ടായിരുന്നു. ഈ ഡയറിക്കുറിപ്പുകള്‍ അപ്രത്യക്ഷമായതും പൊലീസ് പരിശോധിക്കുന്നുണ്ട്. മുക്കത്തും താമരശ്ശേരിയിലും വിവിധ ബിസിനസുകള്‍ റോയിക്ക് ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വിജയമായിരുന്നില്ല. ഇതിനുള്ള പണം റോയി വാങ്ങിയിരുന്നത് അമ്മയായ അന്നമ്മയില്‍ നിന്നാണ്. ടോം തോമസ് മരിക്കുമ്പോള്‍ 22,000 രൂപ മാത്രമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചവരായിട്ടും അക്കൗണ്ടില്‍ പണമില്ലാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. പെന്‍ഷന്‍ തുകയും എവിടെ പോയെന്നു പൊലീസ് പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com