അറസ്റ്റ് റോയിയുടെ മരണത്തിൽ; ജോളിയെ ഇപ്പോൾ പിടിച്ചതു നന്നായെന്ന് പൊലീസ്
Mail This Article
കോഴിക്കോട്∙ കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേര്‍ മരിച്ച സംഭവത്തിൽ പ്രതി ജോളിയെ ഇപ്പോൾ പിടിച്ചതു നന്നായെന്ന് റൂറൽ എസ്പി കെ.ജി. സൈമൺ. റോയിയുടെ മരണത്തിൽ ജോളി കുറ്റം സമ്മതിച്ചു. എന്നാല്‍ മറ്റു മരണങ്ങളെക്കുറിച്ചു കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പൊന്നാമറ്റം കുടുംബത്തിലെ സാമ്പത്തിക അധികാരം കൈക്കലാക്കാനാണ് അന്നമ്മ തോമസിനെ വകവരുത്തിയതെന്നാണ് പൊലീസിനോട് ജോളി വ്യക്തമാക്കിയത്. വീട്ടിലെ ഗൃഹനാഥയായ അന്നമ്മയ്ക്കായിരുന്നു കുടുംബത്തിന്റെ മുഴുവൻ അധികാരവും. ഇതു തട്ടിയെടുക്കാനായിരുന്നു അധ്യാപികയായിരുന്ന അന്നമ്മ തോമസിന് ആട്ടിൻ സൂപ്പിൽ സയനൈഡ് നൽകിയത്. ടോം തോമസിനെ കൊന്നതു കുടുംബ സ്വത്തു പിടിച്ചെടുക്കാനാണെന്നും പൊലീസ് പറഞ്ഞു. കേസിൽ ഒസ്യത്തു നിര്‍ണായക തെളിവാകുമെന്ന് എസ്പി കെ.ജി.സൈമണ്‍ വ്യക്തമാക്കി.
റോയിയുടെ മരണം ഹൃദയാഘാതം കാരണമാണെന്നായിരുന്നു ജോളി പ്രചരിപ്പിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. റോയിക്ക് സയനൈഡ് നൽകിയതു താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. റോയിയുടെ സഹോദരിയെ കൊല്ലാനും ജോളി പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അതിൽ മുഖ്യപ്രതിയായ ജോളി താൻ തന്നെയാണ് എല്ലാവരെയും വകവരുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു.
എന്നാൽ റോയിയുടെ മരണത്തിലാണ് ജോളിയെ ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് ആയിരുന്നു കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുന്‍പേ അന്നമ്മ മരിച്ചു.
6 വർഷത്തിനു ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് 3 വർഷത്തിനു ശേഷം ഇവരുടെ മകൻ റോയ് തോമസും മരിച്ചു. ഇവരുടെ ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആൽഫൈൻ ഷാജു(2) അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന സൂചനയാണു കല്ലറകൾ പരിശോധിച്ച ശേഷം പൊലീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് 200 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 3 വീടുകള്‍ റെയ്ഡ് ചെയ്തു.