വായുമലിനീകരണം: ശ്വാസം മുട്ടി താജ്മഹലും, സംരക്ഷിക്കാൻ എയര്‍ പ്യൂരിഫെയർ
Mail This Article
ആഗ്ര ∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വായുമലീനികരണത്തിൽ ശ്വാസം മുട്ടുമ്പോൾ, താജ്മഹലിനെ സംരക്ഷിക്കാൻ പാടുപെട്ട് അധികൃതർ. സംരക്ഷണത്തിനായി മൊബൈല്‍ എയർ പ്യൂരിഫെയർ വിന്യസിച്ചതായി ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് (യുപിപിസിബി) അറിയിച്ചു. ഇതിന് എട്ടു മണിക്കൂറിനുള്ളിൽ 300 മീറ്റർ ചുറ്റളവിൽ 15 ലക്ഷം ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുണ്ട്. ‘വായുവിന്റെ ഗുണനിലവാരം ക്രമാതീതമായി കുറയുന്നതിനാൽ താജ് മഹലിന്റെ പടിഞ്ഞാറേ ഗേറ്റിലാണ് മൊബൈൽ എയർ പ്യൂരിഫയർ വിന്യസിച്ചത്’. യുപിപിസിബി റീജനൽ ഓഫിസർ ഭുവൻ യാദവ് പറഞ്ഞു.
ഒക്ടോബർ 24 നാണ് എയർ പ്യൂരിഫയർ ആഗ്രയിലേക്ക് കൊണ്ടുവന്നത്. താജ്മഹലിന്റെ വെളുത്ത മാർബിളിൽ വായുമലിനീകരണം മൂലം കേടുപാടുകൾ വീഴുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. രണ്ട് എയർ പ്യൂരിഫയറുകൾ കൂടി വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായുവിന്റെ ഗുണനിലവാരത്തോത് ആയ എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) കണക്കാക്കാൻ സഹായിക്കുന്ന എയർ മോണിറ്ററിങ് സ്റ്റേഷൻ താജ്മഹലിനു ചുറ്റും ഇല്ല. അതിനാൽ എത്രത്തോളം വായു ശുദ്ധീകരിച്ചുവെന്ന് നിർണ്ണയിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജയ് പാലസിലെ നിരീക്ഷണകേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം 4 മണിക്ക് രേഖപ്പെടുത്തിയ വായുവിന്റെ എക്യുഐ 293 ആയിരുന്നു. 201നും 300 നും ഇടയ്ക്കുള്ള എക്യുഐ വായുവിന്റെ മോശം നിലവാരത്തെ സൂചിപ്പിക്കുന്നതാണ്. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് ശ്വസന പ്രശ്നങ്ങളുണ്ടാവാം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വായു മലീനികരണത്തെത്തുടർന്നു ബുദ്ധിമുട്ടുകയാണ്. ഇതേത്തുടർന്ന് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
English Summary: Air purifier van deployed at Taj Mahal to tackle pollution