പൊതുമരാമത്ത് വകുപ്പിൽ വ്യാപക ക്രമക്കേട്; 5 പേർക്ക് സസ്പെൻഷൻ
Mail This Article
ആലപ്പുഴ ∙ പൊതുമരാമത്ത് നിരത്ത് വിഭാഗം എറണാകുളം ഡിവിഷൻ, ആലുവ ഡിവിഷൻ എന്നിവിടങ്ങളില്‍ ധനകാര്യ പരിശോധന വിഭാഗം നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെ അഞ്ച് പേർക്കു സസ്പെൻഷൻ. ആരോപണവിധേയരായ 14 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സർക്കാരിനുണ്ടായ 1,77,62,492 രൂപയുടെ നഷ്ടം ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കാനും മന്ത്രി ജി.സുധാകരൻ നിർദേശം നൽകി.
2013– 2016 കാലത്തെ പ്രവൃത്തികളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ചെയ്യാത്ത മരാമത്തു ജോലികൾക്കു തുക മാറി നൽകുക, വ്യാജരേഖ ചമച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിൻ വിതരണത്തിൽ ക്രമക്കേട് നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ ഡിവിഷനിൽ എക്സിക്യൂട്ടിവ് എൻജിനീയർ ലതാ മങ്കേഷ്, അസിസ്റ്റന്റ് എൻജിനീയർ മനോജ്, ജൂനിയർ സൂപ്രണ്ട് ഷെൽമി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. എറണാകുളം ഡിവിഷനിൽ ക്ലാർക്കുമാരായ വി.ജയകുമാർ, പ്രസാദ് എസ്.പൈ എന്നിവരെയും സസ്പെൻഡു ചെയ്തു.
ആരോപണ വിധേയരായ സൂപ്രണ്ടിങ് എൻജിനീയർമാരായ എസ്.ഹുമയൂൺ, ബൽദേവ്, ടി.എസ്.സുജാറാണി, ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ എ.സലീന, എക്സിക്യൂട്ടിവ് എൻജിനീയർമാരായ കെ.എസ്.ജയരാജ്, ബെന്നി ജോൺ, എം.ടി.ഷാബു, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ എസ്.ജെ.സജിന, എസ്.സുനിൽ, അസിസ്റ്റന്റ് എൻജിനീയർ വി.മെജോ ജോർജ്, ഫിനാൻഷ്യൽ അസിസ്റ്റന്റ് ജെറി ജെ.തൈക്കുടൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.ശ്രീരേഖ, ഓവർസിയർ സി.കെ.സജീവ് കുമാർ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. കരാറുകാരൻ സുബിൻ ജോർജിന്റെ ലൈസൻസ് റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തതായും മന്ത്രി ജി.സുധാകരൻ അറിയിച്ചു.