ADVERTISEMENT

തിരുവനന്തപുരം∙കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായർ മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷ്ണത്തിൽ രക്തക്കറ കണ്ടെത്തിയതായി സൂചന. പൊലീസും ഫൊറൻസിക് സംഘവും തറവാട്ടിൽ നടത്തിയ പരിശോധനയിലാണ് തടിക്കഷ്ണം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

2017 ഏപ്രില്‍ രണ്ടിന് രാവിലെ ഏഴിന് കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി. മറ്റൊരു കാര്യസ്ഥന്‍ സഹദേവന്‍ ഏര്‍പ്പാടാക്കിയ ഓട്ടോറിക്ഷയില്‍ താനും വീട്ടുജോലിക്കാരി ലീലയും ജയമാധവനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാവിലെ എട്ടരമണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചെന്നും മൊഴിയിലുണ്ട്. 

ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് ഉടൻ ലഭിക്കും. തടിക്കഷ്ണം കണ്ടെടുക്കാനായത് അന്വേഷണത്തിൽ വഴിത്തിരിവാകാൻ സാധ്യതയുണ്ട്. 

കാര്യസ്ഥൻമാരായ രവീന്ദ്രൻനായരുടെയും സഹദേവന്റെയും വീട്ടുജോലിക്കാരി ലീലയുടേയും മൊഴികളിലെ വൈരുദ്ധ്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.  ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽനിന്ന് ഓട്ടോറിക്ഷയിൽ ലീലയും താനും കരമന സ്റ്റേഷനിലെത്തിയെന്നാണ് രവീന്ദ്രൻനായരുടെ മൊഴി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നും രവീന്ദ്രൻ നായരുടെ മൊഴിയിലുണ്ട്. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളജിൽനിന്ന് ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി. മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

karamana-mystery

അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്.

കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അവസാനം മരിച്ചത് ജയമാധവൻ നായരാണ്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.

English Summary: Mystery shrouds 7 deaths in wealthy Kerala family, Police found important link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com