താഹയുടെ നോട്ട്ബുക്കിൽ മാവോയിസ്റ്റ് കോഡ് ഭാഷ; നേതാക്കളെ കാണാനും ശ്രമം
Mail This Article
കോഴിക്കോട് ∙ പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന കൂടുതല്‍ തെളിവുകളുമായി പൊലീസ്. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകള്‍ താഹയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു. പാലക്കാട് നടന്ന മാവോയിസ്റ്റ് യോഗത്തില്‍ ഇവര്‍ പങ്കെടുത്തു. കോഡ് വായിച്ചെടുക്കാനായി വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.
യോഗത്തിന്റെ മിനിന്റ്സും പരിശോധനയില്‍ കണ്ടെത്തി. അട്ടപ്പാടി, വയനാട്, പാലക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാന്‍ ഇവര്‍ പോയിരുന്നു. പക്ഷെ പലകാരണങ്ങളാൽ കൂടികാഴ്ച നടന്നില്ല. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
സിപിഎം പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാൻ തിങ്കളാഴ്ച പ്രോസിക്യൂഷൻ സമയം തേടിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അപൂർവ നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇതോടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ജില്ലാ കോടതി മാറ്റിവച്ചു. യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് മയപ്പെടുത്തിയത്.
വിദ്യാർഥികൾക്കെതിരെ നടന്നത് പൊലീസ് അതിക്രമാണെന്ന് പറഞ്ഞ് പ്രതിഭാഗം ശക്തമായി വാദിച്ചു. എന്നാൽ ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ തയാറായില്ല. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തെന്നും കാണിച്ച് വിശദമായ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ നൽകി.
English Summary: Police got more evidence in Uapa Case