അഭീലിന്റെ മരണം: 3 അത്‌ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റ് ചെയ്തു
Mail This Article
കോട്ടയം ∙ ഹാമർ ത്രോ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥി അഭീൽ ജോൺസൺ മരിച്ച സംഭവത്തിൽ മൂന്നു അത്‌ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികളെ പാലാ പൊലീസ് അറസ്റ്റു ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാർ എന്നു കണ്ടെത്തിയ 4 പേർക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയത്. ത്രോ മത്സരങ്ങളിലെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാർട്ടിൻ, സിഗ്നൽ നൽകാൻ ചുമതലയുണ്ടായിരുന്ന കെ.വി. ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
പി. നാരായണൻ കുട്ടി എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മത്സരം നിയന്ത്രിച്ചിരുന്ന 4 പേർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ ജില്ലാ പൊലീസ് മേധാവിയെ അന്വേഷണ സംഘം ബോധ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനാണ് മേള സംഘടിപ്പിച്ചത്.
അപകട സാധ്യതയുള്ള ഹാമർ ത്രോ, ജാവലിൻ എന്നിവ ഒരുമിച്ചു നടത്തിയതും ഒരു മത്സരം തീരാതെ മറ്റൊരു മത്സരം നടത്തിയതുമാണ് അപകടത്തിന് ഇടയാക്കിയത് എന്നാണു കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയായിരുന്ന അഭീൽ ജോൺസൺ മത്സരം ടത്തുമ്പോൾ വൊളന്റിയറായിരുന്നു. നിലത്തു പതിച്ച ജാവലിൻ എടുത്തു മാറ്റുമ്പോഴാണ് ഹാമർ തലയിൽ പതിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
English Summary: Three Athletic Association Organizers Arrested in Hammer Accident Death