യുഎപിഎ പുനഃപരിശോധിക്കുമെന്ന് പ്രോസിക്യൂഷൻ; രണ്ടുദിവസം സമയം ആവശ്യപ്പെട്ടു
Mail This Article
കോഴിക്കോട്∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർഥികളുടെ മേൽ യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കുമെന്നു പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇതിനായി രണ്ടു ദിവസം സമയം അനുവദിക്കണമെന്നും അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതോടെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനോട് വിയോജിച്ചും അറസ്റ്റിനെ ന്യായീകരിച്ചും മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരണം നടത്തി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താല്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തും. എന്നാല്‍ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട താഹയെ രക്ഷപ്പെടുത്തുമെന്ന് സിപിഎം ഉറപ്പ് നല്‍കിയെന്നായിരുന്നു മാതാവ് ജമീലയുടെ പ്രതികരണം. തന്റെ രണ്ടുമക്കളും പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അവർ പറഞ്ഞു.