മാവോയിസ്റ്റുകളുടെ കീഴടങ്ങലിനും കുരുക്ക് യുഎപിഎ; വ്യക്തതയില്ലാതെ പൊലീസ്
Mail This Article
പാലക്കാട് ∙ കീഴടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് സംസ്ഥാനത്തുള്ള മാവോയിസ്റ്റുകളിൽ ചിലർ മധ്യസ്ഥർ മുഖേന പൊലീസിനു സന്ദേശം നൽകുമ്പോൾ തുടർനീക്കങ്ങൾക്കു കടമ്പയാകുന്നതും യുഎപിഎ നിയമം. കോഴിക്കോട് രണ്ടു സിപിഎം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തിൽ രാഷ്ട്രീയ വിവാദം തുടരുമ്പോഴാണ് യുഎപിഎ കൊണ്ട് ഇങ്ങനെയും ഒരു കുരുക്ക്. നിലവിൽ സംസ്ഥാനത്തു ശേഷിക്കുന്ന ഏതാണ്ട് 20 മാവോയിസ്റ്റുകളിൽ മിക്കവർക്കുമെതിരെ യുഎപിഎ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) അനുസരിച്ച് 8 കേസുകൾ വരെയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.
കീഴടങ്ങൽ സംബന്ധിച്ചു മധ്യസ്ഥർ മുഖേന നടത്തുന്ന അനൗദ്യോഗിക നീക്കങ്ങളിൽ മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം കേസുകൾ ഒഴിവാക്കണമെന്നാണ്. എന്നാൽ, നിയമപ്രശ്നമുള്ളതിനാൽ ഔദ്യോഗികമായി കീഴടങ്ങൽ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്താനാകാത്ത സ്ഥിതിയിലാണ് പൊലീസ്. ഇളവു നൽകാൻ നയപരമായി തീരുമാനിച്ചാലും കോടതി അനുമതിയും ആവശ്യമായി വന്നേക്കും. വിഷയത്തിൽ സർക്കാർ വ്യക്തമായ തീരുമാനമെടുക്കാത്തതും ഒരു കടമ്പയാണ്.
കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ മരിച്ച മുതിർന്ന നേതാവ് മണിവാസകത്തിന്റെ പേരിൽ കേരളത്തിൽ മാത്രം 7 കേസുകളുണ്ട്. ഇതരസംസ്ഥാനങ്ങളിൽ ഇത്തരക്കാരുടെ യുഎപിഎ കേസ് നടത്തിപ്പിൽ ആ സർക്കാരുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്നതായി പ്രചാരണമുണ്ടെങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഘടനാ വ്യവസ്ഥകൾക്കു വിരുദ്ധമായി പൊതുജീവിതത്തിലേക്കു തിരിച്ചുവന്നാൽ കേസ് നടത്തിപ്പിനിടെ പാർട്ടിതലത്തിൽ പ്രതികാരമുണ്ടായേക്കാമെന്നാണ് മാവോയിസ്റ്റുകളുടെ ആശങ്ക. കർണാടകയിലും ജാർഖണ്ഡിലും ഇത്തരത്തിൽ കേഡർമാർ കൊല്ലപ്പെട്ടതായി അവർ സൂചിപ്പിക്കുന്നു.
പാർട്ടിയുടെ അനുമതിയോടെ കീഴടങ്ങിയാലും തുടർ ജീവിതത്തിന് പ്രത്യേക വ്യവസ്ഥകളുണ്ട്. 2017 ൽ നിലവിൽ വന്ന സംസ്ഥാന മാവോയിസ്റ്റ് കീഴടങ്ങൽ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിൽ സർക്കാർതലത്തിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട 2013 മുതൽ മുതൽ ഇതുവരെ 7 പേർ ഏറ്റുമുട്ടലിലും രണ്ടുപേർ മറ്റു രീതിയിലും കൊല്ലപ്പെട്ടതായാണ് വിവരം.
കീഴടങ്ങാം, പക്ഷേ...
പ്രവർത്തനത്തിനു തടസ്സമാകുന്ന പ്രായം, രോഗം എന്നിവയുടെ അടിസ്ഥാനത്തിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ കീഴങ്ങാം. എന്നാൽ ജയിലിൽനിന്നു പുറത്തിറങ്ങിയാൽ മുൻനിര സംഘടനകളിലൂടെയും അല്ലാതെയും വിവിധ രീതിയിൽ ആശയപ്രചാരണം നടത്തണമെന്നാണ് വ്യവസ്ഥ.
English Summary: UAPA disruption for Maoist's Surrender