സുഡാനിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചു; 23 മരണം:18 പേർ ഇന്ത്യക്കാർ
Mail This Article
ഖാർത്തൂം ∙ സുഡാനിൽ എൽപിജി ടാങ്കർ െപാട്ടിത്തെറിച്ച് 23 മരണം. മരിച്ചവർ 18 പേർ ഇന്ത്യക്കാരാണ്. ഖാർത്തൂമിലെ സീല സിറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയായിരുന്നു ദുരന്തം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ സാധിക്കാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.
130 പേർക്ക് പരുക്കേറ്റുവെന്നാണ് വിവരം. ഫാക്ടറി പൂർണമായും തകർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. സ്ഫോടന സമയം 68 ഇന്ത്യാക്കാർ കമ്പനിയിൽ ഉണ്ടായിരുന്നു. ഗുജറാത്ത്, യുപി, ബിഹാർ, ഹരിയാന, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് മരിച്ചത്.
മരിച്ചവരില്‍ മലയാളികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 34 ഇന്ത്യക്കാർ രക്ഷപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തിനിടെ കാണാതായ 16 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടു. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ അറിയിച്ചു. ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ഹോട്ട്‌ലൈനും ആരംഭിച്ചു. ഹോട്ടലൈൻ: +249-921917471. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ സുഡാന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
English Summary: 23 killed in ceramics factory fire in Sudan