അവധിയെടുത്തു, മടങ്ങിവന്നില്ല; 440 സർക്കാർ ഡോക്ടർമാരെ പിരിച്ചു വിടുന്നു
Mail This Article
തിരുവനന്തപുരം ∙ അനധികൃതമായി സര്‍വീസില്‍നിന്നു വിട്ടു നില്‍ക്കുന്ന, ആരോഗ്യവകുപ്പിലെ 440 ഡോക്ടർമാരെ പിരിച്ചു വിടും. സര്‍വീസില്‍നിന്നു വിട്ടു നില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാരാണ്. സർവീസിൽ തിരികെ പ്രവേശിക്കാൻ നവംബർ 30 വരെ സർക്കാർ സമയം അനുവദിച്ചെങ്കിലും 43 ഡോക്ടർമാരാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ മറ്റു ജീവനക്കാരുടെ ക്രോഡീകരിച്ച കണക്കു ലഭ്യമായിട്ടില്ല. തിരിച്ചെത്താത്ത ഡോക്ടർമാരെയും ജീവനക്കാരെയും പിരിച്ചു വിടാനുള്ള നടപടികൾ ആരംഭിച്ചെന്നും ഇതു പൂർത്തിയായശേഷം പിഎസ്‌സിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.
സർവീസിൽ പ്രവേശിക്കാൻ രേഖാമൂലം സന്നദ്ധത അറിയിച്ചവർക്ക് അച്ചടക്ക നടപടികൾ പൂർത്തിയായതിനു ശേഷമായിരിക്കും നിയമനം നല്‍കുക. അനധികൃതമായി സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്ക് മടങ്ങിവരാൻ ഇനി അവസരം നല്‍കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ എൽഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയ ഉടനെ പുറത്താക്കിയിരുന്നു.
അതിനു പിന്നാലെ, സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വീസില്‍ പുനഃപ്രവേശിക്കാന്‍ ഒരവസരംകൂടി നല്‍കി. അന്ന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് നവംബർ 30 വരെ വീണ്ടും അവസരം നൽകിയത്. രോഗികളെ നോക്കാൻ ആവശ്യത്തിനു ജീവനക്കാരില്ലാത്തപ്പോൾ ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. വിദേശത്തു ജോലി ചെയ്യാനാണ് മിക്കവരും സർവീസിൽനിന്നു വിട്ടു നിൽക്കുന്നത്.
English Summary: Government to Dismiss Doctors in Long Leave