എഎസ്ഐയുടെ അടക്കം പീഡനം, ജോലിഭാരം; എസ്ഐയുടെ ആത്മഹത്യാക്കുറിപ്പ്
Mail This Article
ഇടുക്കി∙ തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്ഐ സി.കെ. അനില്‍ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും അമിതമായ ജോലിഭാരവുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
തൃശൂർ കേരള പൊലീസ് അക്കാദമിയിലെ എസ്‌ഐ കട്ടപ്പന വാഴവര സ്വദേശി സി. കെ. അനിൽകുമാറിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു എഎസ്‌ഐയും 3 പൊലീസ് ഉദ്യോഗസ്ഥരും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കന്റീൻ നടത്തിപ്പിലെ ജോലി ഭാരവും മരണ കാരണമാണെന്ന് അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ് സൂചന.
വർഷങ്ങളായി അക്കാദമിയിൽ ജോലി ചെയ്യുന്ന അനിൽ കുമാറിന്റെ മേൽനോട്ടത്തിലാണ് കന്റീൻ നടത്തിയിരുന്നത്. ഈ ജോലിഭാരം താങ്ങാനാവുന്നതിൽ അധികമാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നതെന്നാണ് വിവരം. മാനസികമായി ബുദ്ധിമുട്ടിക്കുന്ന എഎസ്‌ഐ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ പറയുന്നു.
തൃശൂരിൽ നിന്ന് ചൊവ്വാഴ്ച നാട്ടിൽ എത്തിയ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമലാസിറ്റിക്കു സമീപത്തെ ആളൊഴിഞ്ഞ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കത്തിലെ വിവരങ്ങളെപ്പറ്റി അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
English Summary : SI cited mental torture and work pressure in suicide note