എസ്എൻഡിപി ഓഫിസില്‍ നിന്നു പഞ്ചലോഹ വിഗ്രഹം കാണാതായി: സുഭാഷ് വാസുവിനെതിരെ പരാതി
Mail This Article
ആലപ്പുഴ ∙ മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫിസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ളവ കാണാതായെന്നാരോപിച്ച് മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പരാതി. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കു യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനില്‍ മുണ്ടപ്പള്ളിയാണു പരാതി നൽകിയത്.
മാവേലിക്കര യൂണിയൻ ഓഫിസിൽ ഗുരുദേവ ചിത്രത്തോടൊപ്പം നെയ്‌വിളക്ക് തെളിച്ചു പ്രാർഥിച്ചുപോരുന്ന സ്വർണം പൂശിയ രണ്ട് അടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങൾക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാൻസിന്റെ സംഘം വായ്പാ തിരിച്ചടവ് പാസ്‌ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്മെന്റ് രസീതുകൾ, യൂണിയൻ മൈക്രോ പാസ് ബുക്ക് എന്നിവയും നഷ്ടമായെന്നു പരാതിയിൽ പറയുന്നു.
യൂണിയൻ പ്രസിഡന്റായിരുന്ന സുഭാഷ് വാസു, സെക്രട്ടറി ബി.സുരേഷ് ബാബു, ഓഫിസ് സ്റ്റാഫ് മധു എം.പെരിങ്ങറ എന്നിവർ ചേർന്ന് ഇവ ഓഫിസിൽ നിന്നു കടത്തിയെന്നാണ് ആരോപണം. മൈക്രോ സ്വയംസഹായ സംഘങ്ങളിൽ വെട്ടിപ്പു നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവർ അന്വേഷണത്തിൽ ഹാജരാക്കേണ്ട തെളിവുകളാണ് ഓഫിസിൽ നിന്നു കടത്തിയതെന്നും ഈ രേഖകളും വിഗ്രഹവും ഉൾപ്പെടെ കവർച്ച ചെയ്തപ്രതികളെ അറസ്റ്റ് ചെയ്ത് ഇവ യൂണിയനു തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
English Summary: Complaint Against Subhash Vasu