മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുന്നു: സോണിയ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ രാജ്യം മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത സംഘര്‍ഷാവസ്ഥയിലാണെന്നു പ്രതിപക്ഷ നേതൃയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനിന്നു.
ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പൗര റജിസ്റ്ററിന് മുന്നോടിയായാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സോണിയ ആരോപിച്ചു. സാമ്പത്തിക തകര്‍ച്ചയടക്കം രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മറച്ചുവയ്ക്കാന്‍ മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്.
കഴിഞ്ഞ ആഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടെ ഇടതുപാര്‍ട്ടികളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് മമത ബാനര്‍ജി യോഗത്തിൽനിന്നു വിട്ടുനില്‍ക്കാന്‍ കാരണം. രാജസ്ഥാനിലെ ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുമായുണ്ടായ വാക്പോരാണ് മായാവതിയെ പ്രകോപിപ്പിച്ചത്.
English Summary: Narendra Modi, Amit Shah misled people on CAA,NRC: Sonia Gandhi