ADVERTISEMENT

പമ്പ∙ സർവപാപക്കറകളും കഴുകി കല്ലിടാംകുന്നിൽ എറിയുന്നതിനുള്ള കല്ല് അഴുതയിൽ നിന്ന് മുങ്ങിയെടുത്തു അയ്യപ്പനെ തൊഴാൻ പരമ്പരാഗത പാതയിലൂടെ തീർഥാടകരുടെ ഈ സീസണിലെ യാത്ര ബുധനാഴ്ച വരെ മാത്രം. ഈ മണ്ഡല മകരവിളക്ക് കാലത്ത് തിങ്കളാഴ്ച മാത്രം എത്തിയ തീർഥാടകരുടെ എണ്ണം 30000 കവിഞ്ഞു.

എരുമേലിയിൽ നിന്ന് പേട്ടതുള്ളി കോയിക്കക്കാവ് താണ്ടി കാളകെട്ടി അമ്പലത്തിൽ എത്തി തൊഴുത് അഴുതയിൽ മുങ്ങി കുളിച്ച് കല്ലിടാംകുന്നിൽ എറിയുന്നതിനുള്ള കല്ലുമായി തുടങ്ങുന്ന മല കയറ്റം പമ്പയിൽ എത്തുമ്പോഴേക്കും ഒരു ദിവസം പിന്നിടും. അഴുതയിൽനിന്ന് മുക്കുഴി, കരിമല താണ്ടി ചെറിയാനവട്ടം, വലിയാനവട്ടം  വഴി പമ്പയിൽ എത്താൻ 21 കിലോമീറ്ററോളമാണു ദൂരമെങ്കിലും യാത്രാ ക്ഷീണത്തിന്റെ കാഠിന്യത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മണിക്കൂറുകൾ എടുക്കുകയാണു പതിവ്.

കഴിഞ്ഞ എട്ട് വർഷത്തിനു ശേഷമാണു തീർഥാടകരുടെ തിരക്ക് ഇത്രയ്ക്കും വർധിച്ചതെന്നു വനപാലകർ പറഞ്ഞു. നിലവിൽ ശരാശരി 20,000 മുതൽ 25,000 വരെ തീർഥാടകരാണു പരമ്പരാഗത പാത വഴി പമ്പയിലേയ്ക്കു പോകുന്നത്. പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ മേൽനോട്ടത്തിൽ വനപാലകരും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 8 ഇടതാവളങ്ങളിലുമാണ് ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചു നൽകുന്നത്.

പാതയിൽ കാട്ടാന ഭീഷണി നിലനിൽക്കുന്നതിനാൽ അഴുത ഇടത്താവളത്തിൽ നിന്ന് 3 മണിക്കു ശേഷം തീർഥാടകരെ കടത്തി വിടാറില്ല. മറ്റ് ഇടത്താവളങ്ങളിലും ഉച്ചയ്ക്കു ശേഷമുള്ള യാത്രയ്ക്കു നിയന്ത്രണമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പാതയിലെ തിരക്ക് ഏറെക്കുറെ കുറയും. ചൊവ്വാഴ്ച  ഇടത്താവളത്തിൽ വിശ്രമിക്കുന്നവരാകും ബുധനാഴ്ച പരമ്പരാഗത പാതയിൽ കൂടി പോകുന്ന അവസാന തീർഥാടകർ. ബുധനാഴ്ച ഉച്ചയോടെ പാത അടയ്ക്കാനുള്ള മുന്നൊരുക്കത്തിലാണു വനപാലകർ.

English Summary: Sabarimala pilgrimage: Thousands witness Erumely ‘pettathullal’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com