ADVERTISEMENT

പാലക്കാട്∙ പൗരത്വനിയമം പ്രചരിപ്പിക്കാനും എതിർ നീക്കങ്ങൾക്കു തടയിടാനും ലക്ഷ്യമിട്ടുള്ള പരിപാടികളിൽ പ്രവർത്തകർ ആളുകളുമായി തർക്കത്തിന് നിൽക്കരുതെന്ന് ആർഎസ്എസ്. അനാവശ്യ തർക്കങ്ങൾ ചിലയിടങ്ങളിൽ പ്രശ്നങ്ങളിൽ കലാശിച്ചതിനെ തുടർന്നാണ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾക്ക് ഈ നിർദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാതലങ്ങളിൽ മുഴുവൻ പരിവാർ സംഘടനാ നേതാക്കളുടെ സംയുക്ത യേ‍ാഗം വിളിച്ചുകൂട്ടി പ്രചാരപരിപാടികൾക്കു കർശന നിർദേശമാണ് ആർഎസ്എസ് നൽകിയത്.

നിയമം നടപ്പാക്കുന്നതിൽനിന്നു പിന്നേ‍ാട്ടില്ലെന്നു നേതാക്കൾ വ്യക്തമാക്കി. ന്യൂനപക്ഷ വേ‍ാട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണു നിയമത്തിനെതിരെ കോ‍ൺഗ്രസ്, ഇടതു പാർട്ടികൾ അണിനിരക്കാൻ കാരണം. ഇന്ത്യയിലുള്ള മുഴുവൻ ഇസ്‍ലാം മതവിഭാഗത്തിലുള്ളവരെയും നിയമം അനുസരിച്ചു പുറത്താക്കുമെന്ന് അവർ പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണെന്നും നേതാക്കൾ ആരേ‍ാപിച്ചു. വസ്തുതകൾ ഇസ്‍ലാം സഹേ‍ാദരങ്ങളെ കൃത്യമായും വ്യക്തമായും ധരിപ്പിക്കണം.

വിഷയത്തിൽ ആരുമായും ചർച്ചയ്ക്കും സംവാദത്തിനും തയാറാണ്. അതിൽ പങ്കെടുക്കുന്നവർ നിയമത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും വ്യക്തമായി പഠിക്കണം. വൈകാരികമായല്ല, വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം വിഷയം അവതരിപ്പിക്കേണ്ടത്. മുതിർന്ന നേതാക്കൾ വരെ ചാനലുകളിൽ നിയമത്തെക്കുറിച്ചു പറയാതെ രാഷ്ട്രീയം മാത്രം പറഞ്ഞു സമയം കളയുന്നതു സംഘടനയ്ക്കുള്ളിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കൾ തെറ്റായ സന്ദേശം നൽകുന്നതായും വിമർശനം ഉയർന്നു.

ബിജെപി നേതൃത്വത്തിൽ ബൂത്തുതലത്തിൽ വീടുകൾതേ‍ാറുമുളള സന്ദർശനവും നിയമത്തെക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യലും പ്രാദേശിക തലത്തിൽ സമ്മേളനങ്ങളും നടത്തി. മഹാസമ്പർക്കവും നടന്നു. പിന്നാലെയാണ് ആർഎസ്എസിന്റെ രംഗപ്രവേശം. പഞ്ചായത്ത് തലത്തിൽ ജനജാഗരണ സമിതികൾ രൂപീകരിച്ചു റാലികളും പെ‍ാതുയേ‍ാഗങ്ങളും നടത്താനാണു സംഘടനയുടെ തീരുമാനം.

എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുമായും ആശയസംവാദം നടത്താനാണു പ്രവർത്തകർക്കുള്ള നിർദേശം. അതിനിടെ ആനാവശ്യ തർക്കം ഉണ്ടാക്കുന്നത് അച്ചടക്കലംഘനമാണ്. സമ്പർക്കത്തിന്റെ ഫേ‍ാട്ടേ‍ാ മറുപക്ഷത്തുള്ളവരുടെ അനുമതിയേ‍ാടെ മാത്രമേ എടുക്കാവൂ. ഒരു കാരണവശാലും പ്രകേ‍ാപനം ഉണ്ടാക്കരുതെന്നും ആർഎസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Study CAA then discuss: RSS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com