‘കസബ ആക്രമണം’ സത്യം തുറന്നു പറയുന്ന സ്ത്രീക്കു നേരെയുള്ളത്: നടി പാർവതി
Mail This Article
കൊച്ചി ∙ കസബ സിനിമയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ആക്രമണം പാർവതി എന്ന വ്യക്തിയ്ക്കു നേരെയല്ല, പ്രതികരിക്കുന്ന, സത്യങ്ങൾ തുറന്നു പറയുന്ന സ്ത്രീക്കു നേരെയുള്ളതായിരുന്നെന്നു നടി പാർവതി തിരുവോത്ത്.
സൈബർ ആക്രമണങ്ങളുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഈ കാര്യം ബോധ്യമായെന്നും പാർവതി പറഞ്ഞു. തേവര എസ്എച്ച് കോളജിൽ നടക്കുന്ന രാജ്യാന്തര സെമിനാറിന്റെ ഭാഗമായി സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യുസിസിയും ഇംഗ്ലണ്ടിൽ നിന്നുള്ള സിനിമ നിരൂപക ലോറ മൾവേയും തമ്മിൽ നടന്ന ആശയ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു പാർവതി.
‘ആ സംഭവത്തെ തുടർന്നു പല സ്ത്രീകളും ഇത്തരത്തിലുള്ള അനുഭവങ്ങൾ പല രീതിയിൽ നേരിട്ട കാര്യം തുറന്നു പറഞ്ഞു. എനിക്കു നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നു വ്യക്തമായിരുന്നു’- പാർവതി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന സംവാദങ്ങൾ സിനിമ വ്യവസായത്തിൽ സ്ത്രീകളുടെ ശബ്ദം കേൾപ്പിക്കാനുള്ളതല്ല, സമൂഹത്തിലാകെ സ്ത്രീ ശബ്ദം ഉയർത്താനുളളതാണെന്നു ലോറ മൾവേ ചൂണ്ടിക്കാട്ടി.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിഷൻ റിപ്പോർട്ടിലൂടെ പല ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും വ്യക്തമായെന്നും റിപ്പോർട്ട് പൊതുസമൂഹത്തിനു മുന്നിലെത്തുമ്പോൾ ഇനിയും കൂടുതൽ സംഭവങ്ങൾ പുറത്തുവരുമെന്നും ബീന പോൾ അഭിപ്രായപ്പെട്ടു.
English Summary: Actor Parvathy Thiruvoth recalls ‘Kasaba’ attack