ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് കച്ചിലെ വനിതാകോളജിൽ വിദ്യാർഥിനികളെ നിർബന്ധിച്ചു തുണിയഴിപ്പിച്ച് ആർത്തവ പരിശോധന. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ അന്വേഷണ സമിതിയെ നിയമിച്ചു. രാജ്യത്തിനു തന്നെ നാണക്കേടായ മനുഷ്യാവകാശ ലംഘനത്തിൽ കോളജ് അധികൃതരിൽ നിന്നു കച്ച് സർവകലാശാല വിശദീകരണം തേടി. ഭുജിലെ ശ്രീ സഹ്ജാനന്ദ് വനിതാ ഇൻസ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാർഥിനികൾക്കാണ്, ശുചിത്വപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു വാർഡൻ നൽകിയ പരാതിയെത്തുടർന്നു പ്രിൻസിപ്പൽ റീത്താ റാണിംഗയുടെ നിർദേശപ്രകാരം ഉടുതുണിയഴിച്ചു ആർത്തവമില്ലെന്നു തെളിയിക്കേണ്ടതായി വന്നത്.

പൊലീസിൽ പരാതി ലഭിച്ചില്ലെങ്കിലും സംഭവം വിവാദമായതിനെത്തുടർന്നു കച്ച് സർവകലാശാലാ അധികൃതർ അന്വേഷണസമിതി രൂപീകരിച്ചു. ഭുജിലെ സ്വാമിനാരായൺ ആരാധനാവിഭാഗം നടത്തുന്ന ക്ഷേത്രത്തോടു ചേര്‍ന്നുള്ള കോളജിൽ ആർത്തവമുള്ളവരെ ക്ഷേത്ര പരിസരത്തും ഹോസ്റ്റൽ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന. പ്രിൻസിപ്പൽ പെൺകുട്ടികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്. പരാതിയുമായി പോയാൽ ഹോസ്റ്റലിൽ നിന്നു പുറത്താക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തി. കോളജിൽ അന്യായമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന കത്തിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ആരോപണമുണ്ട്.

ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട വിലക്കുകൾ ലംഘിച്ച വിദ്യാർഥിനികൾക്കെതിരെ നടപടിയുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവം വിവാദമായതിനെത്തുടർന്ന് അധികൃതർ പെൺകുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും മതസ്ഥാപനമായതിനാൽ പൊലീസില്‍ പരാതി നൽകി പ്രശ്നം വഷളാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നത്രെ. ആർത്തവമുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ സ്വമേധയാ അതു വെളിപ്പെടുത്തിയെങ്കിലും തൃപ്തരാവാതെ അധികൃതർ എല്ലാവരേയും പരിശോധനയ്ക്കു വിധേയരാക്കുകയായിരുന്നു.

ബിരുദതലത്തിൽ അധ്യയനം നൽകുന്ന കോളജിൽ 1500 വിദ്യാർഥിനികളുള്ളതിൽ വിദൂരമേഖലകളിൽ നിന്നുള്ള 68 പേരാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണകമ്മിഷനെ നിയോഗിച്ച ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ കോളജിലെത്തി തെളിവെടുപ്പു നടത്തും. ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ കച്ച് സർവകാലശാലാ ആക്ടിങ് വിസിയിൽ നിന്നും സംസ്ഥാന ഡിജിപിയിൽ നിന്നും എന്തു നടപടിയെടുത്തു എന്നു വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:
In Gujarat college, girls forced to remove underwear to prove they weren't menstruating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com