ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ബാധിത പ്രദേശങ്ങളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിക്കാൻ സർക്കാർ തീരുമാനിച്ചു. നാല് വടക്കൻ ജില്ലകളെ ഒറ്റ ഹോട്സ്പോട്ടായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണമായി അടച്ചിടും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങൾ പൂർണതോതിൽ നടപ്പാക്കും. സംസ്ഥാനാന്തര യാത്രകളും ജില്ലകൾക്കിടയിലുള്ള യാത്രകളും അനുവദിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കർശന നിയന്ത്രണം തുടരും. രണ്ടാമത്തെ മേഖലയായ കൊല്ലം, പത്തനംതിട്ട, എറണാകുളം  ജില്ലകളിൽ 24നു ശേഷം ഇളവുകൾ അനുവദിക്കും. മൂന്നാമത്തെ മേഖലയിൽപ്പെടുന്ന തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ 24 മുതൽ ഭാഗീകമായി സാധാരണ ജീവിതം അനുവദിക്കും.കോട്ടയം, ഇടുക്കി ജില്ലകളിൽ സാധാരണജീവിതം അനുവദിക്കും. എന്നാൽ കൂട്ടംചേരൽ തടയും. എല്ലാ മേഖലകളിലും പൊതുനിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം മേഖല: കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കാട്

കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്ക്. ഇതു കഴിഞ്ഞാൽ കൂടുതൽ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. 9 എണ്ണം. ഈ നാലു ജില്ലകൾ ചേർത്ത് ഒരു മേഖലയാക്കണം എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര അംഗീകാരത്തോടെ നടപ്പിലാക്കും. ഈ ജില്ലകളിൽ മെയ് 3വരെ ലോക്ഡൗൺ ഇളവില്ലാതെ തുടരും.

കോഴിക്കോടിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രത്തിന് തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളിൽ തീവ്രരോഗ ബാധയുള്ള വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും അവിടങ്ങളിൽ ഉണ്ടാകും. ഭക്ഷ്യവസ്തുക്കൾ ഈ പോയിന്റിലൂടെ എത്തിക്കും. കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്സ്പോട്ടായി കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രം ഹോട്സ്പോട്ടാക്കിയ ചില ജില്ലകൾ ഈ കൂട്ടത്തിൽനിന്ന് ഒഴിവാക്കുന്നതിന് കേന്ദ്ര അനുമതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം മേഖല: പത്തനംതിട്ട, എറണാകുളം, കൊല്ലം

6 പോസിറ്റീവ് കേസുള്ള പത്തനംതിട്ട 3 കേസുള്ള എറണാകുളം 5 കേസുള്ള കൊല്ലം എന്നിവ ഒരു മേഖലയാക്കും. ഹോട്സ്പോട്ടായി കേന്ദ്രം കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവും ഈ കൂട്ടത്തിലുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് ഉൾപ്പെടുത്തിയത്. ഏപ്രിൽ 24വരെ ഈ ജില്ലകളിൽ കടുത്ത രീതിയിൽ ലോക്ഡൗൺ തുടരും. ഹോട്സ്പോട്ടായ പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാൽ അപ്പോഴത്തെ സ്ഥിതി വിലയിരുത്തി ഇളവുകൾ അനുവദിക്കും. 

മൂന്നാം മേഖല: തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട്

ആലപ്പുഴ 3 തിരുവനന്തപുരം 2 പാലക്കാട് 1 തൃശൂർ 1 വയനാട് 1 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പോസിറ്റീവ് കേസുകളുടെ എണ്ണം. ഇതിൽ കേന്ദ്രം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച തിരുവനന്തപുരം ഉൾപ്പെടുന്നുണ്ട്. പക്ഷേ തിരുവനന്തപുരത്ത് 2 കേസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഈ മേഖലകളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സംസ്ഥാന, ജില്ലാ അതിർത്തികൾ അടഞ്ഞു കിടക്കും. സിനിമാ ഹാൾ, ആരാധനാലയം അടഞ്ഞു കിടക്കും. കൂടിച്ചേരൽ പാർട്ടികൾ എന്നിവയ്ക്ക് നിരോധനം ഉണ്ടാകും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറൻറുകൾ എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കും.

നാലാം മേഖല: കോട്ടയം, ഇടുക്കി

പോസിറ്റീവ് കേസ് ഇല്ലാത്ത രണ്ട് ജില്ലകളാണ് കോട്ടയവും ഇടുക്കിയും. ഈ രണ്ടു ജില്ലകളെ പ്രത്യേക മേഖലയാക്കും. സംസ്ഥാന അതിർത്തി പൂർണമായും അടയ്ക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. മറ്റു നിയന്ത്രണങ്ങൾ ഈ ജില്ലകളിലും ബാധകം.

English Summary: Chief Minister Pinarayi Vijayan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com