ADVERTISEMENT

തിരുവനന്തപുരം∙ ഏപ്രിൽ 20 മുതൽ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകും. 

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം കേടുവരാതിരിക്കാൻ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസ്, വാഹന വിൽപനക്കാരുടെ വാഹനങ്ങൾ എന്നിവർക്ക് ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും.

ഹോട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താം. എന്നാൽ തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാണ്. തൊഴിലുടമയ്ക്കായിരിക്കും ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയുന്നത്ര പ്രവർത്തനം ആരംഭിക്കും. കേന്ദ്രമാനദണ്ഡങ്ങൾ ഇതിനും ബാധകമാണ്. പ്രത്യേക പ്രവേശന കവാടം വേണം. ജീവനക്കാർക്കു വാഹന സൗകര്യവും ഏർപെടുത്തണം.

കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ഒരു സമയം 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. റബർ സംസ്കരണ യൂണിറ്റുകൾക്കും പ്രവർത്തന അനുമതി ലഭിച്ചു. ലൈഫ് പദ്ധതി ഉൾപ്പെടെ കെട്ടിടനിർമാണ പ്രവര്‍ത്തനങ്ങൾ തുടരാം. തദ്ദേശ സ്ഥാപനങ്ങൾ ഇതിന് ആവശ്യമായ അനുമതി നൽകണം. കാർഷിക വൃത്തി എല്ലാ പ്രദേശങ്ങളിലും അനുവദിക്കണം. കാർഷികോല്‍പന്നങ്ങൾ സംഭരിച്ച് മാർക്കറ്റിലെത്തിച്ചു വിൽപന നടത്താം. വെളിച്ചെണ്ണ ഉൾപ്പെടെ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാം. കാർഷികമൂല്യ വർധിക ഉൽപ്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കും അനുമതിയായി. 

അക്ഷയ സെന്ററുകൾ തുറക്കാം. പഞ്ചായത്ത് ഓഫിസുകളും വില്ലേജ് ഓഫിസുകളും കൃഷി ഭവനുകളും തുറക്കണം. ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറപ്പി യൂണിറ്റുകൾ തുറക്കാം. തദ്ദേശ സ്ഥാപനങ്ങൾ മൊബൈൽ മെഡിക്കൽ യൂണിറ്റ്, ടെലിമെഡിസിൻ സൗകര്യങ്ങൾ ഒരുക്കണം. ഡോക്ടർമാർക്ക് വീടുകളിലെത്തി രോഗികളെ പരിശോധിക്കാൻ വാഹനസൗകര്യം നൽകും. ബാർബർ ഷോപ്പുകൾ തുറക്കാം. എസി പാടില്ല. രണ്ടുപേരിൽ കൂടുതൽ കടയിലുണ്ടാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com